അന്തിക്കാട്: കാണാതായ ശേഷം തോട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ വയോധികയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണം കവർന്ന പേരക്കുട്ടി അറസ്റ്റിൽ. പുത്തൻപീടിക സ്വദേശി യദുകൃഷ്ണനയാണ് (24)അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തത്. മരണപ്പെട്ട ഓമനയുടെ മകൻ്റെ മകനാണ് അറസ്റ്റിലായ യദുകൃഷ്ണൻ. കഴിഞ്ഞ ആഗസ്റ്റ് 20 നാണ് പുത്തൻപീടിക ചുമ്മാർ റോഡ് സ്വദേശി പുളിപ്പറമ്പിൻ ഓമനയെ വീട്ടിൽ നിന്ന് കാണാതാവുന്നത്. വൈകീട്ട് നാലര വരെ വീടിന് പരിസരത്ത് കണ്ടതായി സമീപവാസികൾ പറയുന്നു. രണ്ടു ദിവസം പോലീസും ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. മൂന്നാം ദിവസം വൈകീട്ടോടെ പെരിങ്ങോട്ടുകര സ്കൂളിന് പടിഞ്ഞാറു ഭാഗത്ത് കലങ്കിനടിയിലെ തോട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
എന്നാൽ മൃതദേഹത്തിൻ സ്വർണ്ണഭരണങ്ങൾ ഇല്ലാതിരുന്നത് സംശയത്തിന് ഇടയാക്കിയിരുന്നു. പോസ്റ്റ് മാർട്ടത്തിൽ മുങ്ങിമരണമെന്നാണ് രേഖപ്പെടുത്തിയത്. പരാതി ഉയർന്നതിനെത്തുടർന്ന് റൂറൽ എസ്.പി. നവനീത് ശർമ്മ അന്വേഷണം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓമനയുടെ പേരക്കുട്ടിയായ യദുകൃഷ്ണൻ ഓമനയുടെ നഷ്ടപ്പെട്ട വളകൾ തൃപ്രയാറിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചതായി കണ്ടെത്തി. ഇതോടെ ഇയാളുടെ പണമിടപാടുകൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും പോലീസ് നിരീഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെത്തു നടത്തിയ ചോദ്യം ചെയ്യലിൽ ഓമനയുടെ മരണത്തെ തുടർന്നുള്ള ദിവസങ്ങളിൽ ബന്ധുക്കളോടൊപ്പം യദുകൃഷ്ണനും ഓമനയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെ അലമാരയിലെ പേഴ്സിൽ കണ്ട രണ്ടു സ്വർണ്ണ വളകൾ ഇയാൾ മോഷ്ടിക്കുകയായിരുന്നുവെന്നും തൻ്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ പണയം വയ്ക്കുകയായിരുന്നെന്നും പ്രതി പറഞ്ഞു. അന്വേഷണത്തോടു പൂർണ്ണമായും സഹകരിക്കാത്ത ഇയാളെ കസ്റ്റഡിയിലെടുത്തു തുടർ അന്വേഷണം നടത്തും. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷ്, അന്തിക്കാട് പ്രിൻസിപ്പൽ എസ്.ഐ. കെ.അജിത്ത് ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ എസ്.ഐ. കെ.കെ. പ്രസാദ്, എം.സുമൽ, എം.അരുൺകുമാർ, സീനിയർ സിപി.ഒ ഇ.എസ്. ജീവൻ, സി.പി.ഒ കെ.എസ്. ഉമേഷ്, എം.എം. മഹേഷ് എന്നിവാരാണ് പ്രതിയെ പിടികൂടിയ അന്വഷണ സംഘത്തിൽ ഉണ്ടായിരുന്നത്.