തളിക്കുളം: വർഗീയത ഊതിക്കാച്ചി തന്ത്രപരമായി സംഘ്പരിവാറിന് മരുന്നിട്ടുകൊടുക്കുന്ന പണിയിൽനിന്ന് സി.പി.എം പിന്മാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്. തളിക്കുളം സ്നേഹതീരം വികാസ് കൺവെൻഷൻ സെന്‍ററിൽ നടന്ന വെൽഫെയർ പാർട്ടി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സി.പി.എമ്മിനും ബി.ജെ.പിക്കും ഇപ്പോൾ ഒരേ ഭാഷയാണ്. തൃശൂർ പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിച്ചതും ഈ കൂട്ടുകെട്ടാണ്. ഉത്തർപ്രദേശിലെ സംഭാലിൽ ഷാഹി മസ്ജിദിന്റെ സംരക്ഷണത്തിന് തെരുവിലിറങ്ങിയ മുസ്‌ലിംകൾക്കെതിരെ വെടിയുതിർത്ത് അഞ്ചു സഹോദരങ്ങളെ കൊലചെയ്ത യോഗി സർക്കാറിന്‍റെ നടപടി അത്യന്തം ക്രൂരതയാണ്.
കോടതികൾ കർസേവക്ക് നേതൃത്വം നൽകുമ്പോൾ ജനാധിപത്യം വീണ്ടെടുക്കാൻ ജനത്തിന് തെരുവിലിറങ്ങാതെ വഴിയില്ലെന്നും അവർ പറഞ്ഞു. ജില്ല പ്രസിഡന്‍റ് എം.കെ. അസ്ലം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, ഷംസീർ ഇബ്രാഹിം, കമ്മിറ്റി അംഗം സണ്ണി മാത്യു എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. നിസാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ കൺവീനർ ടി.എം. കുഞ്ഞിപ്പ സ്വാഗതവും കൺവീനർ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. ജില്ലയിൽ സംഘടനയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ജനപ്രശ്‌നങ്ങൾ മനസ്സിലാക്കി പ്രവർത്തനരംഗത്ത് സജീവമാകാനും സമ്മേളനം തീരുമാനിച്ചു. മണ്ഡലം സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 200ഓളം പ്രതിനിധികളാണ് ജില്ല സമ്മേളനത്തിൽ പങ്കെടുത്തത്. രാവിലെ ആരംഭിച്ച സമ്മേളനം രാത്രിയാണ് സമാപിച്ചത്.