കാഞ്ഞാണി: ശക്തമായ മഴയിൽ നെൽക്യഷി വെള്ളത്തിൽ മുങ്ങി കർഷകർ ദുരിതത്തിലായി. 50 ഏക്കറിലുള്ള മണലൂർ കാരമുക്ക് ചാത്തൻകുളങ്ങര പാടശേഖരത്തിലെ നെൽക്യഷിയാണ് വെള്ളത്തിൽ മുങ്ങിയത്. 8 ദിവസമായിട്ടുള്ള നെൽചെടിയാണ് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മുങ്ങി പോയത്. ഇതുമൂലം കർഷകർക്ക് 15ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
പാലാഴി ചീപ്പുവഴി അടിയന്തര ഘട്ടങ്ങളിൽ വെള്ളം പുഴയിലേക്ക് ഒഴുക്കി വിടുവാൻ കഴിയാത്തതും ക്യഷിനാശത്തിന് കാരണമായി. വർഷങ്ങളായി പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറാതിരിക്കാനും ക്യഷിചെയ്യുന്നതിന് പാടശേഖരങ്ങളിൽ വെള്ളം കെട്ടി നിർത്താനുമായി ചിപ്പിനുള്ളിൽ പലക നിരത്തി മണ്ണിട്ട് നികത്തിയാണ് ചീപ്പ് അടയ്ക്കുന്നത്. അതിനാൽ ഇതുപോലെ അടിയന്തര ഘട്ടങ്ങളിൽ ഓടിച്ചെന്ന് ചീപ്പ് തുറന്ന് വെള്ളം ഒഴുക്കിവിടുവാൻ കഴിയാത്താവസ്ഥയാണുള്ളത്. ചാത്തൻ കുളങ്ങര പാടശേഖര നെല്ല് ഉൽപ്പാദകസമിതി പ്രസിഡൻ്റ് സൂര്യൻ പൂവ്വശ്ശേരി സമിതി അംഗങ്ങളായ സുജിത്ത് പണ്ടാരൻ, ഇനാശുമാസ്റ്റർ, ആൻ്റണി, ആൻ്റോ എന്നീവരുടെ നേത്യത്വത്തിൽ കർഷകരും തൊഴിലാളികളും വളരെബുദ്ധിട്ടിയാണ് ചീപ്പുനുള്ളിലെ മണ്ണും പലകയും നീക്കംചെയ്ത് പുഴയിലേക്ക് വെള്ളം ഒഴുക്കി വിടുവാൻ കഴിഞ്ഞത്. ഇതിന് പരിഹാരമായി 2020ൽ മണലൂർ എംഎൽഎ മുരളിപെരുന്നെല്ലിയുടെ വികസന ഫണ്ട്ഉപയോഗിച്ച് ഫൈബർ ഷട്ടർ അനുവദിച്ചുതരാമെന്നു പറഞ്ഞതായും എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കർഷകർ പറഞ്ഞു. ഉപ്പു വെള്ളം കയറാതിരിക്കാൻ
താൽക്കാലികമായി ചീപ്പ് അടയ്ക്കുന്നതിന് വൻ തുകയാണ് ചിലവഴിക്കേണ്ടി വരുന്നത്.നെൽ ക്യഷി നിലനിർത്തി പോകുന്നതിന് സർക്കാർ തലത്തിൽ സഹായങ്ങൾ അനുവദിച്ചു തരണമെന്ന് കർഷകർ ആവശ്യപ്പെട്ടു.