ഗുരുവായൂർ: ആയിരക്കണക്കിന് ഭക്തരെത്തുന്ന ഗുരുവായൂർ ഏകാദശി ആഘോഷം നാളെ. ഇന്നും നാളെയും രാത്രി മുഴുവൻ ക്ഷേത്രനട തുറന്നിരിക്കും. വ്രതശുദ്ധിയോടെ അനേകായിരം ഭക്തർ ദർശനം നടത്തും. നാളെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനമില്ല. ക്യൂ നിൽക്കുന്നവർക്കും 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് നടത്തുന്നവർക്കും മാത്രമാകും ദർശനം. ഏകാദശി ദിവസം ഉദയാസ്തമയ പൂജയില്ല.
ഇന്നു പുലർച്ചെ 3 മുതൽ ദ്വാദശി ദിവസമായ വ്യാഴം രാവിലെ 9 വരെ ക്ഷേത്രനട തുറന്നിരിക്കും. പൂജകൾക്കു മാത്രമേ അടയ്ക്കൂ. വ്യാഴം രാവിലെ 9ന് ഗോപുരം അടച്ചാൽ ശുചീകരണം കഴിഞ്ഞ് വൈകിട്ട് 3.30ന് മാത്രമേ തുറക്കൂ. നട അടച്ച സമയത്ത് ദർശനം, വിവാഹം, ചോറൂണ് മറ്റു വഴിപാടുകൾ എന്നിവ നടത്താൻ കഴിയില്ല. ഏകാദശി ചടങ്ങുകളുടെ ഭാഗമായി അഗ്നിഹോത്രികൾക്ക് ദ്വാദശിപ്പണം സമർപ്പിച്ച് അനുഗ്രഹം നേടുന്ന ചടങ്ങ് നാളെ അർധരാത്രിക്കുശേഷം ആരംഭിക്കും. പെരുവനം, ശുകപുരം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികളായ ആചാര്യന്മാർക്ക് കൂത്തമ്പലത്തിലാണ് ദക്ഷിണ സമർപ്പണം. വ്യാഴം രാവിലെ 8 വരെ ദ്വാദശിപ്പണം സമർപ്പിക്കാം. ഇന്ന് തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി ദശമി വിളക്കാണ്. രാവിലെ പെരുവനം കുട്ടൻമാരാരുടെ മേളം, ഉച്ചകഴിഞ്ഞും രാത്രിയും ചോറ്റാനിക്കര വിജയന്റെ പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്, സന്ധ്യയ്ക്ക് ഗുരുവായൂർ ശശി, മമ്മിയൂർ വിഷ്ണു എന്നിവരുടെ കേളി, ഗുരുവായൂർ മുരളിയുടെ നാഗസ്വരം. ഏകാദശി ദിവസമായ നാളെ 6.30ന് ഒരാനയുമായി പാർഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്. 9ന് മുൻപായി എഴുന്നള്ളിപ്പ് തിരിച്ചെത്തും. രാത്രി 11നു ശേഷം വിളക്കെഴുന്നള്ളിപ്പ്. ഏകാദശി പ്രസാദ ഊട്ട് നാളെ രാവിലെ 9ന് അന്നലക്ഷ്മി ഹാളിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും തുടങ്ങും.