തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിൽ തൊഴാനെത്തിയ സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലെ പ്രതികളെ എടത്വയിൽ പൊങ്കാലക്കിടെ പൊലീസ് പിടികൂടി. വടക്കുംനാഥ ക്ഷേത്രത്തിൽ തൊഴാൻ വന്ന സ്ത്രീയുടെ ആറ് പവന്റെ മാല നഷ്ടപ്പെട്ട കേസിലെ പ്രതിയായ തമിഴ്നാട് മധുര മുത്തുപ്പെട്ടി ചെട്ടിയർ തെരുവ് സ്വദേശികളായ ഭഗവതി (34), രാമായി (45) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് എടത്വയിൽനിന്ന് പിടികൂടിയത്.
നവംബർ 23നാണ് കേസിനാസ്പദമായ സംഭവം. മാല നഷ്ടപ്പെട്ട കാര്യത്തിന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. നിരവധി സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയും സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും പ്രതികളെ കുറിച്ചുള്ള വിവരം കൈമാറുകയും ചെയ്തിരുന്നു. പ്രതികൾ മോഷണത്തിനായി ആലപ്പുഴയിലെ എടത്വ എന്ന സ്ഥലത്തെ പൊങ്കാലക്ക് വന്നത് തിരിച്ചറിഞ്ഞ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ യാത്രക്കാരിയുടെ അഞ്ച് പവൻ മാല മോഷ്ടിച്ചതും ഇവരാണെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.