തൃശൂർ: കേവലം സന്ദർശനത്തിനുള്ള ഇടങ്ങളിൽ നിന്നും പൈതൃകത്തിൻ്റെയും പാരമ്പര്യത്തിൻ്റേയും സത്യസന്ധമായ കഥകൾ പറയുന്ന ഇടങ്ങളായി മ്യൂസിയങ്ങളെ മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്ന് പുരാവസ്തു പുരാരേഖാ മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ ആധുനിക രീതിയിൽ പുന:സജ്ജീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാരം പുരാവസ്തു മ്യൂസിയത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തൃശ്ശൂർ എന്ന സാംസ്കാരിക തലസ്ഥാനത്തിൻ്റെ തിലകക്കുറിയായ ശക്തൻ തമ്പുരാൻ മ്യൂസിയത്തിൻ്റ നവീകരണ ഉദ്യമം കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തിയ കേരള സർക്കാരിനെ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി അഭിനന്ദിച്ചു. ഭാരതത്തിലെ മൺമറഞ്ഞുപോയ സാംസ്കാരിക കേന്ദ്രങ്ങളുടെ ഉയിർത്തെഴുനേൽപ്പ് കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യമാണെന്ന് നവീകരിച്ച മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. യോഗത്തിൽ എം.എൽ.എ. പി. ബാലചന്ദ്രൻ, മേയർ എം.കെ വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഡെപൂട്ടി മേയർ എം.എൽ. റോസി, പുരാവസ്തു ഡയറക്ടർ ഇ. ദിനേശൻ, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. സമ്മേളനത്തിൻ്റെ അവസാനത്തിൽ ബാംബൂ ബാൻഡായ വയലി ഫോക് ഗ്രൂപ്പ് മുളസംഗീതം അവതരിപ്പിച്ചു.