ചാലക്കുടി: പ്രണയം നടിച്ചു യുവതിയിൽ നിന്ന് ലക്ഷക്കണക്കിനു രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. വെള്ളാങ്കല്ലൂർ സ്വദേശി നടുവളപ്പിൽ പ്രജിത്തിനെയാണു (46) ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷും സംഘവും അറസ്റ്റ് ചെയ്തത്.
5 വർഷം മുൻപു പ്രണയം നടിച്ചു പ്രതി യുവതിയുമായി അടുപ്പമുണ്ടാക്കി. പിന്നീടു പണവും സ്വർണാഭരണങ്ങളും കൈക്കലാക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പണയം വച്ച സ്വർണാഭരണങ്ങൾ ധനകാര്യ സ്ഥാപനത്തിൽ നിന്ന് എടുക്കാനായി പ്രതിയുടെ ഭാര്യയെ കൊണ്ടു യുവതിയെ വിളിച്ചു ധനകാര്യ സ്ഥാപനത്തിലെ സ്റ്റാഫാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചും പ്രതി പണം തട്ടിയെന്നു പരാതിയുണ്ട്. യുവതിയുടെ ഭർത്താവോ മറ്റു കുടുംബാംഗങ്ങളോ അറിയാതെയാണു പ്രതിക്കു പണവും സ്വർണാഭരണങ്ങളും നൽകിയത്. വിഡിയോ കോൾ ചെയ്തപ്പോൾ പകർത്തിയ നഗ്നചിത്രം ഭർത്താവിനെയും മറ്റും കാണിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പണയപ്പെടുത്തിയ സ്വർണാഭരണങ്ങൾ എടുത്തു തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച ശേഷം പ്രതിയുടെ വീട്ടിൽ കൊണ്ടു പോയും യുവതിയെ പീഡിപ്പിച്ചതായും പരാതിയുണ്ട്. പണവും സ്വർണാഭരണവും തിരികെ ലഭിക്കാതെ വന്നപ്പോൾ യുവതി വിവരം വീട്ടുകാരെ അറിയിക്കുകയും ചാലക്കുടി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കളമശേരിയിലുണ്ടെന്നു വിവരം ലഭിക്കുകയും അവിടെയെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. എസ്‌ഐമാരായ പി.കെ.ഷാജു, ബസന്ത്, ടി.ബി.സുനിൽകുമാർ, സതീശൻ മടപ്പാട്ടിൽ, എഎസ്‌ഐമാരായ കെ.എം.വിനോദ്, വി.യു.സിൽജോ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു