പാവറട്ടി: കഴിഞ്ഞ നാല് വർഷമായി ഇടതുപക്ഷം ഭരിക്കുന്ന പാവറട്ടി പഞ്ചായത്ത് ജനങ്ങളെ കഷ്ടപ്പെടുത്തികൊണ്ടിരിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻ്റ് ജോസ് വള്ളൂർ സമരം ഉദ്ഘാടനം ചെയ്തു. പെരിങ്ങാട് പുഴയെ കാടാക്കി മാറ്റി റിസർവ് ഫോറസ്റ്റ് നിയമങ്ങൾ അടിച്ചേൽപ്പിച്ച് ജനങ്ങളെ കുടിയിറക്കുന്ന സംസ്ഥാന സർക്കാരിൻ്റെ കരട് വിജ്ഞാപനത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന മണലൂർ എംഎൽഎ മുരളി പെരുനെല്ലി നിലപാട് എത്രയും വേഗം തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 129 റോഡുകളിൽ ഒന്നു പോലും തകരാത്തതില്ലെന്നും വാഗ്ദാനങ്ങൾ അല്ല പ്രവൃത്തിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാവറട്ടി ബസ് സ്റ്റാൻഡും പഞ്ചായത്ത് ഓഫീസ് കെട്ടിടവും ആരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടെ ഇന്ന് കാണുന്ന എല്ലാ സൗകര്യങ്ങളും മുൻ യുഡിഎഫ് ഭരണസമിതികളുടെ സംഭാവനയാണ്. എന്നാൽ ഈ ഭരണസമിതി ആകെ നടപ്പാക്കിയ സെൻറർ വികസനം ജനങ്ങൾക്ക് ദുരിതമായി മാറിയിരിക്കുകയാണ്. കുടിവെള്ള പദ്ധതികൾ, പൊതുശ്മശാനം, കളിസ്ഥലം, ബഡ്സ് സ്കൂൾ തുടങ്ങി പഞ്ചായത്തിന്റെ നിരവധി വികസന പദ്ധതികൾനടപ്പാക്കാത്തപഞ്ചായത്ത് അനുവദിക്കപ്പെടുന്ന ഫണ്ടുകൾ പോലും പാഴാക്കിക്കളഞ്ഞ് നാടിൻറെ വികസനം അട്ടിമറിക്കുകയാണെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാവറട്ടി മണ്ഡലം പ്രസിഡൻ്റ് ആൻ്റോ ലിജോ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ അർബൻ ബാങ്ക് ഡയറക്ടറും മുൻ ബ്ലോക്ക് പ്രസിഡൻ്റുമായ എ.ടി. സ്റ്റീഫൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല സേതുമാധവൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് മഹേഷ് കാർത്തികേയൻ, ഭാരവാഹികളായ ജോയ് ആൻറണി, റൂബി ഫ്രാൻസിസ്, ബെർട്ടിൻ ചെറുവത്തൂർ, റാഷിദ്,സുബൈർ, എം.ബി. സെയ്ദ് മുഹമ്മദ്, എൻ.ആർ. രജീഷ്, ഉണ്ണി പാവറട്ടി, പി.വി. കുട്ടപ്പൻ, സുബിരാജ് തോമസ്, ഷമീം അറക്കൽ, പി. രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
previous post