തളിക്കുളം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നാം വർഷവും തുടർച്ചയായി ‘എ’ ഗ്രേഡ് നേടി രിസാന ഫാത്തിമ. ഹയർ സെക്കണ്ടറി വിഭാഗം അറബിക് ജനറൽ കവിതാപാരായണത്തിലാണ് ഇത്തവണയും എ ഗ്രേഡ് നേടിയത്. കഴിഞ്ഞ വർഷം കൊല്ലത്തും അതിന് മുമ്പത്തെ വർഷം കോഴിക്കോട് പദ്യപാരായണത്തിന് പുറമെ അറബി ഗാനാലാപനം സംഘഗാനം എന്നിവയിലും എ ഗ്രേഡ് നേടി കലോത്സവത്തിൻ്റെ വാനമ്പാടി ആയി. ഈ വർഷത്തെ ഉപ ജില്ലാ കലോത്സവത്തിൽ ഈ മിടുക്കിക്ക് ഒന്നാം സ്ഥാനം നേടാനായില്ല. അപ്പീൽ നൽകിയെങ്കിലും അനുവദിക്കപ്പെട്ടില്ല. തുടർന്ന് അഡ്വ. ഷൈൻ മുഖേന ജില്ലാ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചാണ് ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തത്. സ്പോർട്സ് താരം കൂടിയ രിസാന തളിക്കുളം ഗവർമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്. തളിക്കുളം സ്വദേശികളായ അഷ്റഫുദ്ദീൻ്റെയും റംലാബിയുടെയും മകളാണ്. സ്കൂൾ കലോത്സവ വിജയികളായ രഹ്‌നയുടേയും റഹീഫിൻ്റെയുംമതാപിതാക്കളുക്കട്ടെയും പൂർണ്ണ പിന്തുണയും പ്രോത്സാഹനങ്ങളും രിസാനക്ക് പ്രചോദനമേകുന്നു. തൃത്തല്ലൂർ കമലാ നെഹ്റു വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അറബിക് അധ്യാപകനായ ഷാഹുൽ ഹമീദ് സഗീർ രചിച്ച് പരിശീലിപ്പിച്ച കവിതകളാണ് രിസാന ആലാപനം ചെയ്യുന്നത്. പശ്ചിമേഷ്യയിലേയും ഫലസ്ഥീനിലെയും കുഞ്ഞുങ്ങളുടെ ദുരവസ്ഥ പ്രതിപാദിക്കുന്ന കവിതാ വരികൾ വിധികർത്താക്കളെ പോലും വികാരധീനരാക്കി. സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്തതും ഉത്തമമായ അവതരണ ശൈലിയും വിധികർത്താക്കൾ പ്രത്യേകം പരാമർശിച്ചു.
next post