മനക്കൊടി: മനക്കൊടി – വെളുത്തൂർ ഉൾപ്പാടത്ത് കൊയ്തെടുത്ത നെല്ല് വാങ്ങാനാളില്ലാതെ വലയുകയാണ് കർഷകർ. നെല്ലിൽ ഈർപ്പമുണ്ടെന്ന പേര് പറഞ്ഞ് കർഷകരുമായി വിലപേശൽ നടത്തുന്ന സ്വകാര്യ മില്ലുടമകൾക്ക് സപ്ലൈകോ അധികൃതർ ഒത്താശ ചെയ്യുകയാണെന്ന് കർഷകർ ആരോപിച്ചു. ഇത് മൂലം സമീപത്തെ പടവുകളിലടക്കം ആഴ്ച്ചകളായി നെല്ല് കെട്ടികിടക്കുകയാണ്. ഇനിയും തങ്ങളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും സാഹചര്യം വന്നാൽ കൃഷി ഭൂമി തരിശിടുമെന്നും കർഷകർ പറഞ്ഞു. നൂറ്റിപ്പത്ത് ഏക്കർ വരുന്നതാണ് മനക്കൊടി – വെളുത്തൂർ കോൾപ്പടവ്. ആകെയുള്ള 265 ഏക്കറിൽ പാതി ഭാഗത്താണ് കൊയ്ത്ത് ആദ്യം ആരംഭിക്കേണ്ടത്. ഇതിനായി സപ്ലൈകോ അധികൃതർ കർഷകർക്ക് നിർദ്ദേശവും നൽകി. തുടർന്ന് 10 ഏക്കറിൽ ആദ്യം കൊയ്ത്ത് നടത്തി. നെല്ല് കൊണ്ടു പോകാൻ എത്തിയ സപ്ലൈകോ ഏർപ്പെടുത്തിയിട്ടുള്ള സ്വകാര്യ മില്ലുകാർ നെല്ലിൽ ഈർപ്പമുണ്ടെന്ന് പറഞ്ഞ് കൊയ്ത്ത് നിർത്തിവപ്പിച്ചതായി കർഷകർ പറഞ്ഞു. കൊയ്തെടുത്ത നെല്ല് ഇതോടെ വാങ്ങാനാളില്ലാതെ ചാക്കുകളിലാക്കി പാടശേഖരങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഈ നെല്ല് വിലപേശൽ നടത്തി 100 കിലോക്ക് 7 കിലോ കുറവ് എന്ന രീതിയിൽ ഇതേ മില്ലുകാർ എടുക്കാൻ തയ്യാറാണെന്ന് പറയുന്നു. എന്നാൽ ഇത് സപ്ലൈകോ അധികൃതരും സ്വകാര്യ മില്ലുകാരും തമ്മിൽ ഒത്തുകളിച്ച് കർഷകരെ കൊള്ളയടിക്കുകയാണെന്നും കർഷകർ പറയുന്നു.
ഈ പടവിൽ വീണ്ടും 29-ാം തിയതി കൊയ്ത്ത് നിശ്ചയിച്ചിരിക്കുകയാണ്. മില്ലുകാർ വീണ്ടും കർഷകരെ ദ്രോഹിച്ചാൽ കൃഷിയിടം തരിശിട്ട് പ്രതിഷേധിക്കുമെന്നാണ് കർഷകരുടെ മുന്നറിയിപ്പ്. ഒരു ഏക്കർ കൃഷി ചെയ്യാൻ നാല്പതിനായിരം രൂപയോളമാണ് കർഷകന് ചിലവ്. ഇനിയും ഈ അവസ്ഥ തുടർന്നാൽ പാട്ടത്തിനെടുത്തതും, കടം വാങ്ങി കൃഷി ചെയ്തതുമായ നെല്ലിന് വില ലഭിക്കാതായിൽ ആത്ഹത്യയിലേക്ക് നീങ്ങേണ്ട സാഹചര്യമാണെന്ന് കർഷകർ പറയുന്നു.