കാഞ്ഞാണി: പാപ്പാനോട് ഇടഞ്ഞ് സംസ്ഥാന പാതയിലൂടെ ഓടിയ ആനയെ അനിഷ്ട സംഭവങ്ങളില്ലാതെ ഒന്നര മണിക്കൂറിന് ശേഷം ആറ് കിലോമീറ്റർ അപ്പുറത്ത് വച്ച് തളച്ചു. തിങ്കളാഴ്ച വൈകീട്ട് 6.30 യോടെയായിരുന്നു സംഭവം. മണലൂർ സ്വദേശി പാട്ടത്തിനെടുത്ത ചിറക്കാട്ട് നീലകണ്ഠൻ എന്ന ആന. പുത്തനങ്ങാടിയിലെ വീട്ടിൽ വച്ച് കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ് ഓടുകയായിരുന്നു. പാപ്പാൻമാർ തടഞ്ഞിട്ടും ആന നിന്നില്ല. മണലൂർ ഗുരുവായൂർ റോഡിൽ നിന്ന് ആന കാഞ്ഞാണി സെൻ്റർ വഴി സംസ്ഥാന പാതയിലൂടെ തൃശൂർ ഭാഗത്തേക്ക് നീങ്ങി. ആന കടന്നു പോയ വഴികളിൽ ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ആന വഴിയിൽ വാഹനങ്ങൾക്കോ യാത്രക്കാർക്കോ ഉപദ്രവമുണ്ടാക്കിയില്ല. ആന വരുന്നതറിഞ്ഞ് 5 കി.മീ. അപ്പുറത്ത് കടകൾ വരെ അടച്ചു. പെരുമ്പുഴ പാടം കടന്ന് ആറാംകല്ല് സെൻ്ററിൽ നിന്ന് ആന എറവ് കൈപ്പിള്ളി റോഡിലൂടെ നീങ്ങി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ വഴിയിൽ വച്ച് ആനയെ പാപ്പാൻമാർ അനുനയിപ്പിച്ച് നിർത്തി. വെള്ളവും ഭക്ഷണവും കൊടുത്തു. വൻ ജനാവലിയായിരുന്നു ആനയുടെ പുറകിൽ ഒപ്പം സഞ്ചരിച്ചത്. അന്തിക്കാട് എസ്.ഐ.അഭിലാഷും സംഘവും ക്രമസമാധാന പാലനത്തിന് ഉണ്ടായിരുന്നു. എലിഫൻ്റ് സ്ക്വാഡിൻ്റെ സഹായത്തോടെ ആനയെ ലോറിയിൽ കയറ്റി കൊണ്ടു പോയതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്ക നിങ്ങിയത്.
next post