തൃശൂർ: നാട്ടിക എംഎൽഎയുടെ വ്യാജ ഒപ്പിട്ട് രേഖ ചമച്ച് നിയമസഭയിൽ നിന്നും ഓവർടൈം ഡ്യൂട്ടി അലവൻസ് സാമ്പത്തിക ക്രമകേട് നടത്തിയ മുൻ പി.എ. മസൂദ് കെ.വിനോദിനെതിരെ തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസ് കേസെടുത്തു. നിയമസഭയിൽ നിന്നും ലഭ്യമാക്കിയ വിവരാവകാശ രേഖ പ്രകാരം യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് എ.എ. മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസ് പരിശോധിച്ച് നടപടി സ്വീകരിച്ചത്. ഐപിസി 406, 465, 468, 471, 420 വ്യാജരേഖ ചമക്കൽ, വഞ്ചനാ കുറ്റം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് മസൂദ് കെ വിനോദിനെതിരെ ചുമത്തിയിട്ടുള്ളത്. 2021 ജൂൺ 1 മുതൽ 2023 ഡിസംബർ 31 വരെ നിയമസഭ സമ്മേളന കാലയളവിൽ എംഎൽഎയോടൊപ്പം പ്രവർത്തിക്കാതെ എംഎൽഎ അറിയാതെ സ്വയം ഒപ്പിട്ട രേഖകളാണ് മസൂദ് സമ്മർപ്പിച്ച് 85, 400 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് കൈപ്പറ്റി. ഇത്തരം സമീപനങ്ങളും, എംഎൽഎ ഓഫീസിലെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളും കണ്ടെത്തിയതോടെ 2024 ജനുവരി മാസത്തോടെ സി.സി. മുകുന്ദൻ എംഎൽഎ മസൂദിനെ പേഴ്സണൽ സ്റ്റാഫിൽ നിന്നും പുറത്താക്കിയിരുന്നു. പാർട്ടിക്ക് മുമ്പാകെ മസൂദിനെതിരെ എംഎൽഎ പരാതി നൽകിയിട്ടും ജില്ലാ നേതൃത്വം മസൂദിനെ സംരക്ഷിച്ചെന്ന അക്ഷേപവും പാർട്ടി പ്രവർത്തക്കിടയിൽ ഉണ്ട്. ചാഴൂർ സ്വദേശിയായ മസൂദ് കെ വിനോദ് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ മന്ത്രിയായിരിക്കുമ്പോളും, എംഎൽഎ ആയിരിക്കുമ്പോളും പേഴ്സണൽ അസിസ്റ്റൻ്റ് ആയിരുന്നു.