അന്തിക്കാട്: കാഞ്ഞാണിയിൽ ആംബുലൻസിൻ്റെ വഴിതടഞ്ഞ മൂന്ന് സ്വകാര്യ ബസുകൾ അന്തിക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആംബുലൻസിൻ്റെ വഴി തടഞ്ഞ സംഭവത്തിൽ ബസ് ഡ്രൈവർമാർക്കും ഒപ്പം കണ്ടക്ടർമാർക്കുമെതിരെ നടപടിക്ക് ശുപാർശ ചെയ്തതായി തൃപ്രയാർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാർ പറഞ്ഞു. മൂന്ന് ബസുകളിലെ നിയമ ലംഘനമാണ് കണ്ടെത്തിയത്.
ഡ്രൈവർമാരെയും കണ്ടക്ടർമാരെയും പെരുമാറ്റച്ചട്ടം പരിശീലിപ്പിക്കാൻ എടപ്പാളിലുള്ള ഐ.ഡി.ടി.ആർ ലേക്ക് അയക്കും. അഞ്ചു ദിവസമായിരിക്കും പരിശീലനം. കാഞ്ഞാണി സെൻ്ററിൽ കണ്ടക്ടർമാർ ബസിൽ നിന്നിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്.. അതിനാൽ ഡ്രൈവർക്കൊപ്പം കണ്ടക്ടറും തുല്യ ഉത്തരവാദിയാണെന്ന് എം.വി.ഐ. അറിയിച്ചു. ശനിയാഴ്ച്ച വൈകീട്ട് 4.30 നാണ് അത്യാസന നിലയിൽ ആയ രോഗിയുമായി പോയ സർവ്വതോ ഭദ്രം ആംബുലൻസിനെ സ്വകാര്യ ബസ്സുകൾ വഴിമുടക്കിയത് .മനപ്പൂർവ്വം ആംബുലൻസിന് വിലങ്ങുതടിയായി മാർഗ്ഗ തടസ്സം ഉണ്ടാക്കി എന്നാണ് പരാതി. ആംബുലൻസ് ഡ്രൈവറുടെ പരാതിയിലാണ് അന്തിക്കാട് പോലീസ് കേസെടുത്തത്.