അന്തിക്കാട്: രാത്രിയിൽ വീടുവിട്ടിറങ്ങിയ പതിനേഴുകാരിയെ സമയോചിത ഇടപെടലിൽ ഉടനടി കണ്ടെത്തി നൽകി അന്തിക്കാട് പോലീസിൻ്റെ മാതൃകാപരമായ ഇടപെടൽ. തിങ്കളാഴ്ച രാത്രി 9 നാണ് കണ്ടശ്ശാംകടവ് സ്വദേശിനിയായ കൗമാരക്കാരി വീട്ടിൽ നിന്ന് വഴക്കുകൂടി ഇറങ്ങിപ്പോയത്. ഈ സമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭയന്നു പോയ മാതാവ് രാത്രിയായതിനാൽ അന്തിക്കാട് പോലീസിൽ ഫോൺ വിളിച്ച് വിവരം പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഓ.മാരായ രജീഷ്, പ്രതീഷ്, ഡ്രൈവർ ജിനേഷ് എന്നിവർ ഉടൻ ജീപ്പെടുത്ത് കണ്ടശ്ശാംകടവിലെത്തി. മാർക്കറ്റും പരിസരവും പരിസര റോഡുകളും നിമിഷ നേരം കൊണ്ട് അരിച്ചു പെറുക്കി. കണ്ടശ്ശാംകടവിലെ കനോലി കനാലിനു മുകളിലുള്ള പാലത്തിലൂടെ മറുകരയെത്തി പാലത്തിന് സമീപം തിരിച്ചിൽ നടത്തി തിരികെ പാലം ഇറങ്ങി വരുമ്പോൾ പെൺകുട്ടി എതിരെ വരികയായിരുന്നു. കുട്ടിയുടെ അരികിലെത്തി വിവരം തിരക്കിയ ശേഷം അമ്മയുടെ അടുത്തെത്തിച്ചിട്ടാണ് പോലീസ് മടങ്ങിയത്. പോലീസ് സേനക്ക് തന്നെ അഭിമാനിക്കാവുന്ന രീതിയിൽ ഇടപ്പെട്ട 3 പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യതയായ ഇടപെടൽ മൂലം പെൺകുട്ടിയ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ സാധിച്ചു.