അരിമ്പൂർ: വായ്പ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ അരിമ്പൂർ കുന്നത്തങ്ങാടിയിൽ സ്വകാര്യ ഫിനാൻസ് കമ്പനി ( ബജാജ് ഫിനാൻസ് ) യുടെ ജീവനക്കാരൻ തട്ടുകടയിൽ കയറി കടയുടമയെ മർദ്ദിച്ചതായി പരാതി. മുൻ അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതീഷിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. വർഷങ്ങളായി കുന്നത്തങ്ങാടി സെൻ്ററിൽ തട്ടുകട നടത്തുകയാണ് സതീഷ്. സ്വകാര്യ ധനകാര്യ ( ബജാജ് ഫിനാൻസ് ) സ്ഥാപനത്തിൽ നിന്നും സതീഷ് ഒന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. മാസം 6400 രൂപയാണ് തിരിച്ചടക്കേണ്ടത്. ഈ തുക ബാങ്കിൽ നിന്ന് ഓട്ടോമാറ്റിക് ഡെബിറ്റ് ആയി പോകുകയാണ് പതിവ്. എന്നാൽ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ഈ മാസം അടവ് നടന്നില്ലെന്ന് സതീഷ് പറയുന്നു. തുടർന്ന് രാവിലെ സ്ഥാപനത്തിൻ്റെ പ്രതിനിധി കടയിലെത്തി കച്ചവടം നടത്താൻ സമ്മതിക്കില്ല എന്നു പറഞ്ഞ് ആളുകളുടെ മുന്നിൽ വച്ച് അസഭ്യം പറയുകയും അപമാനിച്ചതായും പ്രശ്നം രൂക്ഷമായതോടെ വന്നയാൾ കടയുടെ ഉള്ളിൽ വച്ച് സതീഷിനെ മർദ്ദിച്ചു എന്നുമാണ് പരാതി. മൽപ്പിടുത്തത്തിനിടയിൽ പണം ചോദിച്ചെത്തിയ ആളുടെ ദേഹത്ത് ചൂടു കഞ്ഞി വച്ച പാത്രം മറിഞ്ഞു വീണ് പൊള്ളലേറ്റു. ഇതിനിടയിൽ ധനകാര്യ സ്ഥാപനത്തിൻ്റെ പ്രധാനികൾ അടക്കം സ്ഥലത്തെത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി പ്രശ്നമുണ്ടാക്കിയവരെ കസ്റ്റഡിയിൽ എടുത്തു.
previous post
next post