തൃപ്രയാർ: മദ്യപിച്ച് വീട്ടിൽ വരരുതെന്ന് പറഞ്ഞതിന് ബന്ധുവായ യുവതിയെ എയർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വലപ്പാട് ബീച്ച് കിഴക്കൻ വീട്ടിൽ ജിത്ത്(35) നെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് എയർഗണ്ണുമായി എത്തിയ ഇയാൾ യുവതിക്ക് നേരെ വെടി വെച്ചത്. എന്നാൽ ഉന്നം തെറ്റി ഇവ വാതിലിൽ തുളച്ചുകയറുകയായിരുന്നു. തുടർന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് രണ്ട് എയർഗണ്ണുകളും പെല്ലറ്റും സഹിതം പ്രതി ജിത്തിനെ അറസ്റ്റുചെയ്യുകയായിരന്നു. വലപ്പാട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.രമേഷ്, സബ്ബ് ഇൻസ്പെക്ടർമാരായ എബിൻ, ആന്റണി ജിംമ്പിൾ, പ്രബേഷനറി എസ് ഐ ജിഷ്ണു, സീനിയർ സിപിഒ അനൂപ്, സിപിദ സന്ദീപ് എന്നിവർ ജിത്തിനെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു. ജിത്തിന്റെ പേരിൽ വലപ്പാട് പോലിസ് സ്റ്റേഷൻ പരിധിയിൽ 2024 ൽ ഒരു അടിപിടി കേസും 2021 ൽ വീട് അതിക്രമിച്ച് ലൈംഗികമായി പീഢിപ്പിക്കാൻ ശ്രമിച്ച കേസും അടക്കം 6 ഓളം ക്രിമിനൽ കേസുകളുണ്ട്.