ചാലക്കുടി: അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്ബൻ ചികിത്സയിലിരിക്കെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ഇന്ന് രാവിലെ കൊമ്ബൻ ചരിഞ്ഞത്. കൊമ്പന്റെ മസ്‌തകത്തിൽ ഒരു അടിയോളം ആഴത്തിൽ ഉണ്ടായിരുന്ന മുറിവിനെ തുടർന്ന് ആന ഗുരുതരാവസ്ഥ യിലായിരുന്നു. കഴിഞ്ഞദിവസം മയക്കുവെടിയേറ്റ് മയങ്ങി വീണ ആനയെ കുങ്കി ആനകളുടെ സഹായത്തോടെയാണ് ലോറിയിൽ കയറ്റിയാണ് കോടനാട് എത്തിച്ചത്. കോന്നി സുരേന്ദ്രൻ, വിക്രം, കുഞ്ചു എന്നീ കുങ്കി ആനകളാണ് ദൗത്യത്തിലുണ്ടാ യിരുന്നത്. മസ്തകത്തിലെ മുറിവിൽ പുഴുക്കളെ കണ്ടെത്തിയതോടയാണ് ആനയെ പിടികൂടി ചികിത്സിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്ത് നിന്നാണ് ആനയെ പിടികൂടിയത്.വെറ്റിനറി സർജൻ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം സ്ഥലത്തെത്തിയാണ് മയക്കുവെടിവെച്ചത്. മസ്തകത്തിലെ മുറിവിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ലോറിയിൽ കയറ്റി കോടനാട്ടേയ്ക്ക് കൊണ്ടുപോയത്. കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെയാണ് കൊമ്പൻ ചരിഞ്ഞത്. ആനയുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനങ്ങളാണ് വനംവകുപ്പ് ഒരുക്കിയിരുന്നത്.
.