എറവ്: ആറാംകല്ലിൽ അടിപിടിക്കിടെ തലയടിച്ച് നിലത്ത് വീണ് 59 കാരൻ മരിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവാവ് അറസ്റ്റിൽ. എറവ് സ്വദേശി താണിക്കൽ ചാലിശേരി വീട്ടിൽ ക്രിസ്റ്റി ( 20 ) യെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. ശനിയാഴ്ച വൈകീട്ട് എട്ടരയോടെ ആറാംകല്ല് സെൻ്ററിലായിരുന്നു സംഭവം. തൃശൂർ വാടാനപ്പള്ളി സംസ്ഥാന പാതയോട് ചേർന്നുള്ള എറവ് കൈപ്പിള്ളി റോഡിൽ വച്ച് മദ്യലഹരിയിലായിരുന്ന നാലാംകല്ല് സ്വദേശി മോഹനൻ വാഹനം തടയാൻ ശ്രമിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഇതിനിടെ ഇതുവഴി വന്ന പ്രദേശവാസികളായ രണ്ട് യുവാക്കളുമായി മോഹനൻ തർക്കത്തിലായി. അസഭ്യം വിളി ഒടുവിൽ കയ്യാങ്കളിയിലെത്തി.
പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ക്രിസ്റ്റി പിടിച്ച് തള്ളിയതിനെ തുടർന്ന് മോഹനൻ റോഡിന് സമീപമുള്ള കടയുടെ മുൻവശത്തായി കാനയോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയിൽ തലയിടിച്ച് വീഴുകയായിരുന്നു നാട്ടുകാർ ചേർന്ന് മോഹനനെ തൃശൂരിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ ക്രിസ്റ്റിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പറയുന്നു.