തൃപ്രയാർ: ഇന്ന് വീണ്ടെടുക്കേണ്ടത് മനുഷ്യമനസ്സുകളെയാണെന്ന് ചലച്ചിത്ര സംവിധായകൻ അമ്പിളി അഭിപ്രായപ്പെട്ടു. 70 കളിലെ എഴുത്തുകാരുടെ കൂട്ടായ്മയായി രൂപീകരിച്ച “വീണ്ടെടുപ്പ്” ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പ്രവർത്തനം പുനരാരംഭിക്കുന്നതിൻ്റെ ഉദ്ഘാടനം വലപ്പാട് ഏങ്ങൂർ ക്ഷേത്രം ഹാളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അമ്പിളി. വീടുകൾക്കു ചുറ്റും മാത്രമല്ല ഇന്ന് മനുഷ്യമനസ്സുകളിലും കൂറ്റൻ മതിലുകൾ കെട്ടിപ്പൊക്കി അയൽവാസികളെപ്പോലും പരസ്പരം കണ്ടാലറിയാത്തവരായി മാറിയിരിക്കുകയാണ് നമ്മൾ. ഈ സ്നേഹരാഹിത്യത്തെ ഇല്ലാതാക്കണം. ഇത്തരം ദുഷിച്ച നിലപാടുകൾ മൂലമാണ് കേരളത്തിൽ ക്രിമിനലുകളും കൊലപാതകികളും വർദ്ധിച്ചു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമുകാര്യാട്ടിൻ്റെ ചേറ്റുവ മുതൽ പി. ഭാസ്ക്കരൻ്റെ കൊടുങ്ങല്ലൂർ വരെയുള്ള സ്ഥലങ്ങളിൽ സാഹിത്യം, സംഗീതം , ചിത്രരചന തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ച് പരിപാടികൾ തുടർന്നും സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. കവിയും സാഹിത്യകാരനുമായ കെ. ദിനേശ് രാജാ അധ്യക്ഷത വഹിച്ചു. കാട്ടൂർ രാമചന്ദ്രൻ, നൗഷാദ് പാട്ടുകുളങ്ങര, ജോസ് താടിക്കാരൻ, വിനോദ് വളപ്പിൽ, ഷാജി താസലിം,സദു ഏങ്ങൂർ, മനോമോഹനൻ തുടങ്ങിയവർ പങ്കെടുത്തു. ഷാജിതാസലിം വടക്കേടത്തിനെക്കുറിച്ചെഴുതിയ “നിർഭയൻ” എന്ന കവിത ആലപിച്ചു. സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ എം. കെ. ശ്രീകുമാറിനെ ചെയർമാനായും കെ.ദിനേശ് രാജ യെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. സദു ഏങ്ങൂർ, ജോസ് താടിക്കാരൻ, നൗഷാദ് പാട്ടുകുളങ്ങര എന്നിവരെ വൈസ് ചെയർമാൻമാരായും ഷാജിതാസലിമിനെ ജോയിൻ്റ് കൺവീനറായും വി.പി.സുദർശനെ ട്രഷററായും തെരഞ്ഞെടുത്തു. നേരത്തേ അന്തരിച്ച സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിൻ്റെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് യോഗം ആരംഭിച്ചത്.
previous post