തൃശൂർ: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ കൂടിവരുന്നതായി ജില്ലാ സര്‍വെയലൻസ് ഓഫീസര്‍ ഡോ. കെഎന്‍ സതീശ് പറഞ്ഞു. മലേറിയ, മുണ്ടിനീര്, എലിപ്പനി, ചിക്കന്‍ പോക്‌സ് എന്നീ പകര്‍ച്ചവ്യാധികളാണ് കൂടി വരുന്നത്. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആറ് മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, 2025 ല്‍ ഇത് 13 കേസുകളാണ്. 2024 ല്‍ ഇതേ സമയം 24 എലിപ്പനി കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2025 ൽ ഇത് 20 കേസുകളും അഞ്ച് മരണങ്ങളുമാണ്. 2024 ൽ ഇതേ കാലയളവില്‍ 545 ചിക്കന്‍ പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം ഇത് 700 കേസുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1061 മുണ്ടിനീര് കേസുകള്‍ ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇത് 1308 ആണെന്ന് ഡോ. സതീശ് പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പൊതുജനാരോഗ്യ ബോധവത്കരണത്തിന്‍റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍.