കാട്ടൂർ: കൽപറമ്പിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രണവ് എന്ന യുവാവിനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിൽ ഒരാളായ ആനന്ദപുരം സ്വദേശി പളളത്തു വീട്ടില്‍ കണ്ണാപ്പി എന്നു വിളിക്കുന്ന അക്ഷയിനെ (27) കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. 2024 സെപ്റ്റംബര്‍ 24ന് രാത്രി 11നാണ് സംഭവം. മാരകായുധങ്ങളുമായി പ്രണവിന്റെ (32) പൂമംഗലം കൽപറമ്പിലെ പള്ളിപ്പുറം വീട്ടിലേക്ക് അതിക്രമിച്ച് കയറി ആറ് പേരടങ്ങിയ സംഘം വടിക്കൊണ്ട് തലക്ക് അടിച്ചും ക്രൂരമായി മർദിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും പ്രണവിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. കാറിൽ വെച്ചും മർദനം തുടർന്നു. കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, സബ് ഇൻസ്പെക്ടർ ബാബു ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വധശ്രമം അടക്കം വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയാണ് അക്ഷയ്. ഈ കേസിൽ വെളയനാട് ദേശത്ത് ചെന്ത്രാപ്പിന്നി വീട്ടിൽ അബു താഹിർ (31), വടക്കുംകര വില്ലേജ്, വെളയനാട് ദേശത്ത് വഞ്ചിപുര വീട്ടിൽ ആൻസൻ (31), ആനന്ദപുരം എടയാറ്റുമുറിദേശത്ത് ഞാറ്റുവെട്ടി വീട്ടിൽ അനുരാജ് (27) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
next post