തളിക്കുളം: കേന്ദ്രസർക്കാരിൻ്റെ പ്രൊജക്ടിൽ സന്നദ്ധസേവകരായി തുടങ്ങിയ ‘ആശ’ വർക്കർമാർക്ക് സംസ്ഥാന സർക്കാർ നിയോഗിച്ചു ചെയ്യുന്ന ജോലിക്ക് അർഹമായ വേതനം നൽകാൻ തയ്യാറാവണമെന്ന് ആർ.എം.പി.ഐ സംസ്ഥാന പ്രസിഡണ്ട് ടി.എൽ. സന്തോഷ് ആവശ്യപ്പെട്ടു. കേരളം അഭിമാനമായി പറയുന്ന ആരോഗ്യ മേഖലയിലെ മികവിൻ്റെ അടിത്തറയൊരുക്കുന്നത് ഇന്ന് ‘ആശ’ പ്രവർത്തകരാണ്. സർക്കാരുകൾ സേവന മേഖലകളിൽ നിന്നു പിന്മാറുന്നതിനു വഴിയൊരുക്കുന്നതിനാണ് സന്നദ്ധപ്രവർത്തകരുടെ ലേബൽ പതിക്കുന്നത്. അതിൽ നിന്നു വ്യത്യസ്തമായ സമീപനം സ്വീകരിക്കാൻ ഇടതുപക്ഷം എന്നവകാശപ്പെടുന്നവർ തയ്യാറുണ്ടോ എന്നു വ്യക്തമാക്കണം. സമരം പൊളിക്കാൻ ആളെയിറക്കുന്നവർക്ക് പണ്ട് നൽകിയ ‘കരിങ്കാലി’ എന്ന പേരിന് ഇപ്പോൾ സി.പി.ഐ (എം) ഉം സി.ഐ.ടി.യു വും അർഹരായിട്ടുണ്ടെന്ന് സന്തോഷ് ചൂണ്ടിക്കാട്ടി. വിദേശങ്ങളിലെ വിദ്യാഭ്യാസ കച്ചവടക്കാർക്ക് വഴിയൊരുക്കുന്ന സാമ്രാജ്യത്വമൂലധനത്തിൻ്റെ വക്താക്കളായാണ് കേരളത്തിലെ സി.പി.ഐ. (എം) സർക്കാർ പ്രവർത്തിക്കുന്നത്. അതിന് പുകമറയൊരുക്കാൻ ക്യൂബയിൽ നിന്നുള്ള മെഡിക്കൽ സർവ്വകലാശാലകളെ ട്രോജൻ കുതിരകളായി ആനയിക്കുന്നതിനുള്ള സാധ്യത തേടിയാണോ ആശവർക്കർമാരുടെ പേരിൽ ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ഡൽഹി യാത്ര നടത്തിയതെന്നു സംശയിക്കണം. ആർ.എം.പി.ഐ നാട്ടിക മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിക്കുളം സെന്ററിൽ നടന്ന ഭഗത് സിംഗ് ദിനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി.എൽ. സന്തോഷ്. ജില്ലാ കമ്മിറ്റി അംഗം ഈ.വി.ദിനേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ.വി.എം.ഭഗത് സിംഗ്, മേഖലാ പ്രസിഡണ്ട് ടി.എ.പ്രേംദാസ്, സെക്രട്ടറി കെ.എസ്.ബിനോജ്, എൻ.എ.സഫീർ എന്നിവർ സംസാരിച്ചു. പൊതു പരിപാടിക്ക് രഞ്ജിത്ത്പരമേശ്വരൻ, ടി.കെ.പ്രസാദ്, പി.പി. പ്രിയരാജ്, പി.ബി.രഘുനാഥൻ, കെ.കെ.സുമേഷ്, മനീഷ സുമേഷ്, രാരി രഞ്ജിത്ത്, ടി.പി. വിജേഷ്, കെ.കെ. രാജീവ്, ശൈലേഷ് ദിവാകരൻ എന്നിവർ നേതൃത്വം നൽകി.