തൃശൂർ: 12 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 52 വർഷത്തെ കഠിന തടവും പിഴയും വിധിച്ചു. കൊടകര വില്ലേജ് കനകമല ദേശത്ത് പെരിങ്ങാടൻ വീട്ടിൽ ഹരിപ്രസാദിനെ (25 ) യാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി 52 വർഷത്തെ കഠിന തടവിനും 195000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. 12 വയസ്സുകാരിയായ പെൺകുട്ടിയെ മുരിയാട് ക്ഷേത്ര പരിസരത്ത് നിന്നും തട്ടി കൊണ്ടുപോയി മുരിയാട് അണ്ടി കമ്പനി പരിസരത്തുള്ള പാടത്തെ ബണ്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിനാണ് പ്രതിയെ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി പി.എ. സിറാജുദ്ദീൻ ശിക്ഷിച്ചത്.
ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന കെ.സി. രതീഷ് ആണ് അന്വേഷണം നടത്തി ചാർജ്ജ് ഹാജരാക്കിയത്. സബ്ബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ വി.പി, എഎസ്ഐ മാരായ പ്രസാദ് കെ.കെ , ധനലക്ഷമി എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് സ്പെഷ്യൽ പോക്സോ കോടതി ചാലക്കുടിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി ചാലക്കുടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ആളൂർ പോലീസ് സ്റ്റേഷൻ സിപിഒമാരായ സവീഷ്, ഡാനിയേൽ സാനി, ബിലഹരി കെ.എസ് സ്പെഷ്യൽ പോക്സോ കോർട്ട് ലൈസൺ ഓഫീസർ ശ്രീമതി. ചിത്തിര വി.ആർ എന്നിവർ ഏകോപിപ്പിച്ചു.