കൊടുങ്ങല്ലൂർ: ശ്രീ കുരുബ ഭഗവതി ക്ഷേത്രത്തിലെ 2025 മീനഭരണിയോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിനായി 1200 – ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് കൊണ്ട് തൃശ്ശൂർ റൂറൽ പോലീസ് കർശന സുരക്ഷയൊരുക്കുന്നു. ഇതിനായി കൊടുങ്ങല്ലൂർ ക്ഷേത്രത്തേയും, നഗരത്തേയും സോണുകളായി തിരിച്ച്, ഒരോ സോണിനും DySP റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് അവരുടെ മേൽനോട്ടത്തോടെ ശക്തവും പഴുതടച്ചതുമായ സുരക്ഷാ സംവിധാനമാണ് ഇത്തവണ തൃശ്ശൂർ റൂറൽ പോലീസ് മേധാവിയുടെ നിർദ്ദേശത്തിൽ ഒരുക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂർ പരിസരം മുഴുവൻ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന ആചാരപരമായ ചടങ്ങുകളാണ് മീനഭരണിയോടനുബന്ധിച്ച് നടന്നു വരുന്നത്. ആകയാൽ ഭക്തിയോടെ ചടങ്ങിനായി വിവിധ ജില്ലകളിൽ നിന്നും എത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ടുകൾ നേരിടാത്ത വിധത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനും, ആചാരപരമായ ചടങ്ങുകളിൽ പങ്കു കൊള്ളുന്നതിനും, ദർശന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും തൃശ്ശൂർ റൂറൽ പോലീസ് ജാഗരൂകരാണ്. മാല മോഷണം, പോക്കറ്റടി മറ്റു സാമൂഹ്യവിരുദ്ധ പ്രവർത്തികൾ എന്നിവ തടയുന്നതിന് ക്ഷേത്രപരിസരമാകെ ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
സുരക്ഷയ്ക്കായി തൃശ്ശൂർ റൂറൽ പോലീസിന്റെ പ്രധാന സംവിധാനങ്ങൾ:
• 24 മണിക്കൂർ പോലീസ് കൺട്രോൾ റൂം.
• CCTV സർവൈലൻസ്.
• മൊബൈൽ, ബൈക്ക് പട്രോളിംഗ്.
• മഫ്തി പോലീസ്.
• സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പോലീസ്.
• ആൻറി ഡ്രഗ്സ് സർവൈലൻസിനായി DANSAF ടീം.
സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനായും അനധികൃത മദ്യവിൽപ്പന , ലഹരി വിപണനം ഉപയോഗം എന്നിവ തടയുന്നതിനായാണ് DANSAF നെയും മഫ്തി പോലീസിനെയും നിയോഗിച്ചിട്ടുള്ളത്. കൊടുങ്ങല്ലൂർ മീന ഭരണിക്ക് എത്തിച്ചേരുന്ന അനേകായിരം ഭക്ത ജനങ്ങൾക്ക് വാഹനപാർക്കിംഗിനായി പ്രത്യേകം സൗകര്യങ്ങൾ ഹൈവേ അതോറിട്ടിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനപാർക്കിംഗ് സൗകര്യങ്ങളുടെ അപാകതകൾ റൂറൽ പോലീസിന്റെ മൊബൈൽ & ബൈക്ക് പട്രോളിംഗ് സംവിധാനം നിരീക്ഷിക്കുന്നതാണ്. മീനഭരണിക്കായി എത്തിച്ചേരുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ സുരക്ഷയ്ക്കായി സ്കീമിൽ പ്രത്യേകം ശ്രദ്ധ കൊടുത്തിട്ടുള്ളതും വനിത പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചിട്ടുള്ളതും അതിനോടൊപ്പം തൃശ്ശൂർ റൂറൽ പിങ്ക് പോലീസിന്റെ സേവനം ചടങ്ങിൽ ഉടനീളം ജനങ്ങൾക്ക് ലഭിക്കുന്നതാണ്. തീരദേശ സുരക്ഷയ്ക്കായും, ബീച്ച് ഏരിയ നിരീക്ഷണത്തിനായും കടലോര ജാഗ്രതസമിതിയുടെ സേവനവും, ബോട്ട് പട്രോളിംഗ് ഉൾപ്പെടെയുള്ള തീരദേശ പോലീസ് സുരക്ഷയും ചേർന്ന് പ്രവർത്തിക്കണമെന്ന നിർദ്ദേശം സെക്യൂരിറ്റി സംവിധാനത്തിൽ പ്രത്യേകമായി കൊണ്ടു വന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ മീനഭരണിക്ക് തൃശ്ശൂർ റൂറൽ പോലീസിനോടൊപ്പം, തൃശ്ശൂർ സിറ്റി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ നിന്നും പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചു കൊണ്ട് ശക്തമായ സുരക്ഷാ സംവിധാനമാണ് ക്രമസമാധാന പാലനത്തിനായി ഉള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സംവിധാനത്തിന് പുറമേ, 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലൻസ് സംവിധാനവും, മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ക്രമീകരണങ്ങൾ എന്നിവ ഇത്തവണയും തൃശ്ശൂർ റൂറൽ പോലീസ് ഒരുക്കിയിട്ടുണ്ട്.