കണ്ടശ്ശാംകടവ്: മാർക്കറ്റിലെ മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു. സംഭവത്തിൽ കോഴിക്കടകൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് മണലൂർ പഞ്ചായത്ത് നോട്ടീസ് നൽകി. മണലൂർ ഗ്രാമപഞ്ചായത്തിൻ്റെ മാലിന്യ മുക്ത നവകേരളം സീറോ വേസ്റ്റ് ക്യാമ്പയിൻ്റെ ഭാഗമായി മെഗാ ശുചികരണ യജ്ഞത്തിനെത്തിയ ജനപ്രതിനിധികൾ അടക്കമുള്ളവരാണ് മാലിന്യകനാൽ കണ്ടെത്തിയത്. കോഴി മാലിന്യം അടക്കമുള്ളതാ കെട്ടിക്കിടന്ന് രൂക്ഷ ഗന്ധമാണ് ഇവിടെ. പരിശോധനയിൽ കോഴി കടയുടെ പുറകുവശത്തെ ചുമർ തുരന്നാണ് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതെന്ന് കണ്ടെത്തി. വ്യാപാരി സംഘടനകളുമായി മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത്, സെക്രട്ടറി ദീപ, പഞ്ചായത്തിൻറെ ആരോഗ്യവിഭാഗം എന്നിവർ പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്തു. അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങൾക്ക് പലതിനും ലൈസൻസ് ഇല്ലെന്നും അധികൃതർ കണ്ടെത്തി, അവധിയിലുള്ള ഹെൽത്ത് ഇൻസ്പെക്ടർ മടങ്ങിയെത്തിയാലുടൻ നടപടി ഉണ്ടാകുമെന്ന് പ്രസിഡൻ്റ് സൈമൺ തെക്കത്ത് പറഞ്ഞു. അങ്ങാടിയുടെ ഉടമസ്ഥരായ കണ്ടശ്ശാംകടവ് പള്ളിയേയും വിവരം ധരിപ്പിച്ചിട്ടുണ്ട്. മാലിന്യ മുക്ത നവകേരളം സീറോ വേസ്റ്റ് ക്യാമ്പയിൻ ഭാഗമായി മെഗാ ശുചികരണ യജ്നം നടത്തി. കണ്ടശ്ശാംകടവ് അങ്ങാടിയിലും ശുചികരണ പ്രവർത്തനങ്ങൾ നടന്നു. പഞ്ചായത്ത് സെക്രട്ടറി എം.കെ ദീപ, അസിസ്റ്റന്റ് സെക്രട്ടറി മഞ്ജുള ബോസ്, ഹെൽത്ത് ഇൻസ്‌പെക്ടർ അനുപമ, , വ്യാപാരി വ്യവസായ സമതി,വ്യാപാരി ഏകോപന സമതി, ഹരിതകർമസേന അഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.