കാഞ്ഞാണി: ഫേസ്ബുക്ക് വഴി വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് പണം തട്ടുന്ന സംഘങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വെറുതെവിടുന്നില്ല. തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മങ്ങാട്ട് സുരേന്ദ്രന്റെ വ്യാജ പ്രൈഫൈൽ ഉണ്ടാക്കി സംഘം പണം തട്ടാൻ ശ്രമിച്ചത് അഞ്ച് തവണയാണ്. സൈബർ സെല്ലിൽ പരാതി നൽകി വ്യാജന്മാരെ പൂട്ടാൻ ഒരുങ്ങുകയാണ് സുരേന്ദ്രൻ.
സുരേന്ദ്രൻ കോഴിക്കോട് ക്രൈംബ്രാഞ്ചിൽ ജോലി ചെയ്യുന്ന സമയം മുതൽ സൈബർ തട്ടിപ്പുകാർ വിടാതെ പിന്തുടരുന്നുണ്ട്. രണ്ടുവർഷത്തിനുള്ളിൽ അഞ്ചുതവണയാണ് സുരേന്ദ്രന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ ഇവർ നിർമിച്ചത്. പണം ആവശ്യപ്പെട്ട് തന്റെ പേരിൽ പല സുഹൃത്തുക്കൾക്കും സന്ദേശങ്ങൾ എത്തുന്നത് പതിവായതോടെ ഇതിന്റെ ഉറവിടം അന്വേഷിച്ച് ഇറങ്ങുകയാണ് സുരേന്ദ്രൻ. മുമ്പൊക്കെ തന്റെ പേരിൽ വ്യാജ പ്രൊഫൈൽ വരുമ്പോൾ ഫേസ്ബുക്കിലൂടെ തന്നെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. തുടർനടപടികളിലേക്ക് പോയിരുന്നില്ല. സുരേന്ദ്രൻ മങ്ങാട്ട് എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ ശേഷം ഇദ്ദേഹവുമായി നേരിട്ട് വലിയ അടുപ്പമില്ലാത്ത ആളുകളുടെ മെസ്സഞ്ചറിലേക്ക് ആണ് വ്യാജന്മാർ സന്ദേശം അയക്കുന്നത്. സി.ആർ.പി.എഫിൽ ജോലിചെയ്യുന്ന തന്റെ സുഹൃത്ത് സന്തോഷ് കുമാർ സ്ഥലം മാറിപ്പോകുന്നതിനാൽ അദ്ദേഹത്തിന്റെ കൈവശമുള്ള ഫർണിച്ചറുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നും പറ്റുമെങ്കിൽ അത് എടുത്ത് അദ്ദേഹത്തെ സഹായിക്കണമെന്നും പറഞ്ഞാണ് സന്ദേശങ്ങൾ. ഇതിന് മറുപടി നൽകിയാൽ സന്തോഷ്ജി എന്ന് പറഞ്ഞ് ഒരാൾ ഹിന്ദിയിൽ ഇവരെ വിളിക്കും. തുടർന്നാണ് അഡ്വാൻസ് കൊടുക്കണം എന്ന് പറഞ്ഞ് വിളിക്കുന്നത്.
5000 മുതൽ പതിനായിരം രൂപ വരെയാണ് ആവശ്യപ്പെടുന്നത്. പന്തികേട് തോന്നുന്നതോടെയാണ് പലരും സുരേന്ദ്രനെ വിളിച്ച് കാര്യം ചോദിക്കുന്നത്. അതോടെ കള്ളി വെളിച്ചത്താവും. ചിലരോട് വായ്പയായി 12000 രൂപ വരെ ചോദിച്ച സന്ദർഭവും ഉണ്ടായിട്ടുണ്ട്. ഒരു സുഹൃത്ത് ഇപ്രകാരം 40,000 രൂപ അയച്ചു കൊടുക്കുകയും തട്ടിപ്പാണെന്ന് മനസ്സിലായതോടെ പൊലീസിൽ പരാതിപ്പെട്ട് പണം വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ സംഘം വീണ്ടും വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ആളുകളോട് പണം ആവശ്യപ്പെട്ടുതുടങ്ങിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലും വ്യാജ പ്രൊഫൈലുകൾ ഉണ്ട്. ഇത്തരം പ്രവൃത്തികൾക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് സംശയിക്കുന്നത്. തന്റെ പേരിൽ പണം തട്ടാനുള്ള ശ്രമത്തിനെതിരെ സൈബർ സെല്ലിൽ പരാതി നൽകി പ്രതികളെ പിടികൂടാനാണ് സുരേന്ദ്രന്റെ നീക്കം.