തൃപ്രയാർ: തളിക്കുളത്തുള്ള ബാറിൽ വെച്ച് തുറിച്ച് നോക്കിയെന്ന കാരണത്താൽ യുവാവിനെ വടിവാൾ വീശി കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. നാട്ടിക എ കെ.ജി കോളനി സ്വദേശികളായ വട്ടേക്കാട് വീട്ടിൽ ചുപ്പാരു എന്ന അമൽ (26 ), പട്ടാട്ട് വീട്ടിൽ മിഥുൻ (21) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. വിഷുദിനത്തിൽ വൈകീട്ട് 7.30 ന് നാട്ടിക സ്വദേശി പള്ളത്ത് വീട്ടിൽ വിബിൻകുമാർ (45) എന്നയാളെ വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിബിൻകുമാറും സുഹൃത്തുക്കളും തളിക്കുളത്തുള്ള ബാറിൽ നിന്ന് മദ്യപിച്ച് പുറത്തേക്ക് വരുമ്പോൾ ബാറിൽ നിന്ന് തന്നെ ഇറങ്ങി വന്ന അമലും, മിഥുനും മറ്റ് രണ്ട് പേരും ചേർന്ന് വിബിൻകുമാർ ഇവരെ തുറിച്ച് നേക്കി എന്നാരോപിച്ച് വിബിൻകുമാറുമായി തർക്കമാവുകയും പിടിച്ച് തള്ളി താഴെയിടുകയും മുഖത്ത് ഇടിച്ച് പരിക്കേൽപിക്കുകയും വടിവാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അമലിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും, അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിനുള്ള രണ്ട് കേസുകളും, അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസുമുണ്ട്. മിഥുന് വലപ്പാട് പോലീസ് സ്റ്റേഷനിൽ രണ് അടിപിടിക്കേസുമുണ്ട്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.രമേഷ്, എസ് ഐ എബിൻ, പ്രൊബേഷൻ എസ് ഐ ജിഷ്ണു, ഡ്രൈവർ ചഞ്ചൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.