പഴുവിൽ: ചേർപ്പ് ജൂബിലി തേവർ പടവിൽ കൊയ്ത്ത് കഴിഞ്ഞ് ഒന്നരമാസമായിട്ടും സംഭരിച്ച നെല്ലിൻ്റെ പണം ലഭിക്കാത്തത് കർഷകർക്ക് തിരിച്ചടിയായി. പണം ലഭിക്കുന്നതിന് പി.ആർ.എസ് ബാങ്കുകൾ സ്വീകരിക്കാത്തതാണ് കർഷകരെ ദുരിതത്തിലാക്കുന്നത്. കാർഷിക വായ്പയെടുത്തും സ്വർണം പണയം വച്ചും കൃഷിയിറക്കിയ കർഷകരാണ് പണത്തിനായി നെട്ടോട്ടമോടുന്നത്. കനറ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ സപ്ലൈകോയുമായി ഉണ്ടാക്കിയ എഗ്രിമെൻ്റ് കാലാവധി മാർച്ച് 30 ന് അവസാനിച്ചതിനാൽ പുതിയ എഗ്രിമെൻ്റ് വച്ചാലേ കർഷകരുടെ പക്കൽ നിന്നും പി.ആർ.എസ് സ്വീകരിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് പറയുന്നത്. പല കർഷകർക്കും കാർഷിക വായ്പ തിരിച്ച് അടക്കാൻ കഴിയാത്തതു മൂലം കാർഷിക വായ്പക്ക് ലഭിക്കേണ്ട സബ്സിഡി നഷ്ടപ്പെട്ടു. കർഷകരുടെ കണ്ണീർ കാണാൻ ജനപ്രതിനിധികളും അധികാരികളും തയാറാകാത്തിൽ കർഷകർ പ്രതിഷേധത്തിലാണ്. തുക എന്ന് നൽകാനാകുമെന്ന് പറയാൻ അധികൃതർക്കാകുന്നില്ല. ഇത്തവണ വിളവ് ഗണ്യമായി കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായിരുന്നു. അതിനിടയിൽ കർഷകർക്ക് നെല്ലിന്റെ വില ലഭിക്കാത്തത് ഇരുട്ടടിയായി. കൃഷിയിറക്കുന്നതിനായി കർഷകരിൽ നിന്ന് തുക ഈടാക്കിയതിനുശേഷം കർഷകർക്ക് അർഹതപ്പെട്ട പണം വാങ്ങി നൽകുന്നതിൽ അധികൃതർ വീഴ്ചവരുത്തുന്നതായാണ് കർഷകരുടെ പരാതി. മാസങ്ങൾ നീണ്ട അധ്വാനത്തിന്റെയും വിയർപ്പിന്റെയും വില ലഭിക്കാനായി പൊരിവെയിലത്ത് സർക്കാർ ഓഫീസുകളിലേക്ക് സമരവുമായി ഇറങ്ങേണ്ട ഗതികേടിലാണ് മേഖലയിലെ കർഷകർ. അതേസമയം അമിത കൂലി ചെലവും വളത്തിന്റെ വില വർധനവും തൊഴിലാളി ക്ഷാമവും കർഷകർക്ക് തിരിച്ചടിയായി. എത്രയും വേഗം ബന്ധപ്പെട്ടവർ ഇടപെട്ട് കർഷകർക്ക് സംഭരിച്ച നെല്ലിൻ്റെ പണം നൽകാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ജൂബിലി പടവ് പ്രസിഡൻ്റ് മജീദ് മുത്തുള്ളിയാൽ പറഞ്ഞു.