തിരുവനന്തപുരം: സ്വർണത്തിന് ഡ്യൂട്ടി തീരുവ അടയ്ക്കാൻ ആവശ്യപ്പെട്ടതിന് സ്വർണാഭരണങ്ങൾ വലിച്ചെറിഞ്ഞ് മധ്യവയസ്ക. തീരുവ അടയ്ക്കാനായി ആവശ്യപ്പെട്ട എയർകസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു സ്ത്രീയുടെ പരാക്രമം. ഇന്നലെ രാവിലെ ദുബായിൽ നിന്നും എമിറേറ്റ്സിൽ തിരുവനന്തപുരത്ത് എത്തിയ കൊല്ലം സ്വദേശിയായ മധ്യവയസ്കയാണ് വിമാനത്താവളത്തിൽ പരാക്രമം നടത്തിയത്. എയർ കസ്റ്റംസ് അധികൃതർക്ക് നേരെ ലഗേജുകളും ആഭരണങ്ങളും വലിച്ചെറിയുകയായിരുന്നു.
സ്ത്രീയുടെ പക്കൽ ഉണ്ടായിരുന്ന 15 പവൻ സ്വർണാഭരണത്തിന് 36% ഡ്യൂട്ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനം ഉണ്ടാക്കിയത്. ഇവയെല്ലാം താൻ ഉപയോഗിച്ചിരുന്ന സ്വർണ്ണാഭരണമാണെന്നും നാട്ടിൽ നിന്നും ബന്ധുക്കളുടെ അടുത്തേക്ക് പോയപ്പോൾ ആഭരണം അണിഞ്ഞാണ് പോയതെന്നും അതിനാൽ ഡ്യൂട്ടി എടുക്കാൻ കഴിയില്ല എന്നുമായിരുന്നു സ്ത്രീയുടെ വാദം.
അതേസമയം വിദേശത്ത് പോയപ്പോൾ സ്വർണ്ണമുള്ള കാര്യം കസ്റ്റംസിനെ ബോധ്യപ്പെടുത്തുന്നതിന് രേഖകൾ ഇല്ലാത്തതിനാൽ നികുതി അടയ്ക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. ആറുമാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങാത്ത പക്ഷം സ്വർണ്ണത്തിന് രണ്ട് ലക്ഷത്തിൽ കൂടുതൽ രൂപ നികുതിയായി നൽകണമെന്ന് കസ്റ്റംസ് പറഞ്ഞു. ഇതോടെ സ്ത്രീ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ആഭരണങ്ങൾ വലിച്ചൂരി ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് എറിയുകയും ലഗേജുകൾ എടുക്കാനായി ടെർമിനലിലേക്ക് പുറത്തേക്കിറങ്ങി പോവുകയും ആയിരുന്നു.