അരിമ്പൂർ : മനക്കൊടി തെക്കുമുറിയിലുള്ള 138 ആം നമ്പർ അങ്കണവാടിക്ക് ജനകീയ പങ്കാളിത്തത്തോടുകൂടി സ്വന്തമാക്കിയ 3 സെൻറ് സ്ഥലത്തിൻ്റെ ആധാരം മുരളി പെരുനെല്ലി എംഎൽഎ അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാറിന് കൈമാറി.
പ്രദേശത്തുള്ള മൂന്ന് അങ്കണവാടികളിൽ രണ്ടും 18 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ച് വന്നിരുന്നത്. പയ്യപ്പാട്ട് നാരായണൻ എന്ന വ്യക്തിയിൽ നിന്നും സെൻ്റിന് ഏകദേശം രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന 3 സെൻറ് സ്ഥലം 10 അടി വീതിയുള്ള വഴിയോടുകൂടി മൂന്നേ മുക്കാൽ ലക്ഷം രൂപയ്ക്ക് വാങ്ങി. ഇതിനുള്ള പണം ജനങ്ങൾ തന്നെ സമാഹരിച്ചു നൽകുകയായിരുന്നു.
30 ലക്ഷത്തോളം രൂപ ചിലവഴിച്ച് സ്മാർട്ട് അങ്കണവാടി പണിയുകയാണ് ലക്‌ഷ്യം. ഇതിനായി പഞ്ചായത്തിന്റെയും ബ്ലോക്കിന്റെയും ഫണ്ടുകൾ ഉപയോഗിക്കും. സ്ഥലം നൽകിയ നാരായണനെയും ഭാര്യ ലീലയെയും ചടങ്ങിൽ പൊന്നാടയണിയിച്ചു.
ഗോപിനാഥൻ പാറമേൽ അധ്യക്ഷനായി. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വാർഡംഗങ്ങളായ കെ. രാഗേഷ്, ഷിമി ഗോപി, സലിജ സന്തോഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശോഭ ഷാജി, ടി. വിദ്യാധരൻ തുടങ്ങിയവർ പങ്കെടുത്തു. പ്രദേശത്തുള്ള 132 ആം നമ്പർ അങ്കണവാടിക്ക് കൂടി സ്ഥലം കണ്ടെത്താനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്.