പെരിങ്ങോട്ടുകര: ശ്രീനാരായണാശ്രമം – ശ്രീസോമശേഖര ക്ഷേത്രത്തിൽ 418-മത് ശ്രീനാരായണദിവ്യ പ്രബോധനവും ധ്യാനവും ആരംഭിച്ചു. രാവിലെ പഴുവിൽ വെസ്റ്റ് എസ്എൻഡിപി ശാഖ ഗുരുമന്ദിരത്തിൽ വെച്ച് ധ്യാനാചാര്യൻ ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികളെ പൂർണ്ണകുംഭം നല്കി യജ്ഞശാലയിലേക്ക് ആനയിച്ചു. ശാഖാ ഭാരവാഹികളായ സി.കെ രാജൻ, മോഹൻദാസ് കെ.വി, രാജീവ് മൂത്തേരി, റീന ദേവദാസ് എന്നിവർ നേത്യത്വം നല്കി. തുടർന്ന് ഗുരു രചിച്ച ഹോമമന്ത്രം ഉപയോഗിച്ച് ശാന്തി ഹവന യജ്ഞം നടന്നു പീതാംബരധാരികളായ 100 കണക്കിന് ഭക്തജനങ്ങൾ ശാന്തിഹവനത്തിൽ പങ്കെടുത്തു. ഹോമയജ്ഞത്തിനു ശേഷം ഹോമാഗ്നിയിൽ നിന്ന് ദിവ്യ ജ്യോതിസ് തെളിയിച്ചു. ദിവ്യ ജ്യോതിസ് എറ്റുവാങ്ങിയ ശ്രീനാരായണീയർ ദിവ്യജോതി പ്രയാണം നടത്തി. ദിവ്യജ്യോതി പ്രയാണം യജ്ഞവേദിയിലെത്തിയതിനു ശേഷം ധ്യാനാചാര്യൻ സച്ചിദാനന്ദ സ്വാമികൾ ദിവ്യജ്യോതിസ് പ്രതിഷ്ഠിച്ചു. തുടർന്ന് ദിവ്യപ്രബോധനം നടന്നു. ശിവഗിരി മഠത്തിലെ സ്വാമി അസംഗാനന്ദ, സ്വാമി അദ്വൈതാനന്ദ, പെരിങ്ങോട്ടുകര ആശ്രമം സെക്രട്ടറി സ്വാമി ദിവ്യാനന്ദഗിരി, ശിവഗിരിയിലെ ബ്രഹ്മചാരി പ്രമോദ് തുടങ്ങിയവർ പരികർമ്മികളായി.
ഉച്ചക്ക് ശേഷം ഗുരുദേവൻറെ ഉപരിപഠനത്തെ കുറിച്ചും ഉപാസന രീതികളെകുറിച്ചും പ്രഭാഷണം നടന്നു. ധ്യാനത്തിൻറെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 8.30ന് ശാന്തി ഹവനത്തോടുകൂടി പരിപാടികൾ ആരംഭിക്കും. ഗുരുവിൻറെ ജനനം മുതൽ മഹാസമാധി വരെയുള്ള മുഴുവൻ കാര്യങ്ങളും ധ്യാനവേദിയിൽ പ്രതിപാദിക്കും.