ചാവക്കാട്: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും 3,10,000 രൂപ പിഴയും ശിക്ഷ. മതിലകം പാപ്പിനിവട്ടം പൊന്നാംപടി വട്ടംപറമ്പിൽ അലി അഷ്കറിനെ( 24)യാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി സുഹൃത്ത് താമസിച്ചിരുന്ന വീട്ടില്‍ വച്ചും പ്രതിയുടെ വീട്ടില്‍ വച്ചും പല തവണ ബലാത്സംഗം ചെയ്തു വെന്നാണ് കേസ്. 2021 നവംബര്‍ 27 നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷവും 8 മാസവും കൂടി തടവ് അനുഭവിക്കണം. വാടാനപ്പള്ളി എസ്ഐ വിവേക് നാരായണന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇന്‍സ്‌പെക്ടര്‍ എസ്.ആർ. സനീഷ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.
പ്രോസിക്യൂഷനു വേണ്ടി 25 സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകളും മുതലുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, നിഷ. സി എന്നിവര്‍ ഹാജരായി. സിപിഒമാരായ രണ്‍ദീപ് പി. എസ്, സിന്ധു, പ്രസീത എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.