വാടാനപ്പള്ളി: ഇടശ്ശേരിക്കു സമീപം ദേശീയ പാതയിൽ നിയന്ത്രണം വിട്ട ടോറസ് ചരക്ക് ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. പെരിങ്ങോട് കോതച്ചിറ കുമാരൻ മകൻ വിപിൻ (39) ആണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 5.45 നാണ് അപകടം. കൊല്ലത്തേക്ക് പഞ്ചസാരയുമായി പോയിരുന്ന ലോറിയുടെ പിറകിലാണ് ദേശീയ പാതയുടെ നിർമ്മാണത്തിന് മണ്ണുമായി പോയിരുന്ന ടോറസ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടോറസിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.
കാബിനിൽ കുടുങ്ങിയ ഡ്രൈവറെ വലപ്പാട് നിന്നും തൃശൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം നീണ്ട പരിശ്രമത്തിനിടെ രണ്ട് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓവർ ടേക്ക് ചെയ്യുന്നതിനിടെ എതിരെ മറ്റൊരു വാഹനം വന്നതോടെ സൈഡിലേക്ക് തിരിച്ച ടോറസ് നിയന്ത്രണം വിട്ട് ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ വിജീഷും, ഗ്രേഡ് എഎസ്ടിഒ ചന്ദ്രൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ റോബിൻസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുധീഷ്, ബൈജു, സജീഷ്, വിഷ്ണു ദാസ് എന്നിവരും തൃശൂർ ഫയർ ആൻഡ് ഡെസ്ക്യൂ സ്റ്റേഷനിൽ നിന്നും എത്തിയ സംഘവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.