കൊടുങ്ങല്ലൂർ: കാക്കിയുടെ കരുതലിൽ വയോധികൻ ജീവിതത്തിലേക്ക് മടങ്ങി. ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യക്ക് ശ്രമിച്ച അറുപത് വയസുകാരനെ കൊടുങ്ങല്ലൂർ പൊലീസ് രക്ഷപ്പെടുത്തി. വ്യാഴാഴ്ച്ച അർദ്ധരാത്രിയിലായിരുന്നു സംഭവം. കയ്പമംഗലം സ്വദേശിയെ കാർ സഹിതം കാണാനില്ലെന്ന കയ്പമംഗലം പൊലീസിൻ്റെ അറിയിപ്പിനെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് നടത്തിയ അവസരോചിതമായ ഇടപെടലാണ് ഒരു ജീവൻ രക്ഷിച്ചത്.
കാണാതായ ആളുടെ കാർ കേന്ദ്രീകരിച്ച് ഗ്രേഡ് എസ്ഐ രാജിയും സിപിഒമാരായ മനോജ്, രാകേഷ് എന്നിവരും നടത്തിയ അന്വേഷണത്തിൽ കിഴക്കെ നടയിലെ ഇന്ദ്രപ്രസ്ഥം ഹോട്ടൽ കോമ്പൗണ്ടിൽ നിന്നും കാർ കണ്ടെത്തി.തുടർന്ന് ഹോട്ടൽ കാറുടമ ഹോട്ടലിനോട് ചേർന്നുള്ള ലോഡ്ജിൽ ഉണ്ടെന്ന് ജീവനക്കാരുടെ സഹായത്തോടെ സ്ഥിരീകരിച്ചു. പൊലീസ് റൂമിലെത്തുമ്പോൾ അമിതമായ അളവിൽ ഇൻസുലിൻ കുത്തിവെച്ച് അവശനിലയിലായിരുന്നു വയോധികൻ. പൊലീസ് തുടർച്ചയായി മുട്ടിയതിനെ തുടർന്ന് വാതിൽ തുറന്നയാൾ തളർന്നുവീണു. കുതിനിടെ മേശപ്പുറത്തെ ഫയലിൽ നിന്നും ഇയാളുടെ ആത്മഹത്യാ കുറിപ്പ് സിപിഒ മനോജ് കണ്ടെത്തി. അമിത അളവിൽ ഇയാൾ ഇൻസുലിൻ കുത്തിവെച്ചിട്ടുണ്ടെന്ന് കുറിപ്പിൽ നിന്നും വ്യക്തമായതോടെ പൊലീസ് മൂന്നാം നിലയിൽ നിന്നും ഇയാളെ താഴെയിറക്കി ജീപ്പിൽ ആശുപത്രിയിലെത്തിക്കുകയും കയ്പമംഗലം സ്റ്റേഷനിലും, ബന്ധുക്കളെയും വിവരമറിയിക്കുകയും ചെയ്തു. ഗുരുതരമായ വിധത്തിൽ ഷുഗറിൻ്റെ അളവ് താഴ്ന്ന വയോധികൻ തീവ്രപരിചരണത്തിലൂടെ അപകടനില തരണം ചെയ്തു.