പെരിഞ്ഞനം: ബീച്ചിലുണ്ടായ കടലേറ്റത്തിന്റെ രൂക്ഷത കുറഞ്ഞു. ആശങ്ക വിട്ടൊഴിയാതെ തീരം. ഇന്നലെ ഉച്ച മുതലാണ് പെരിഞ്ഞനം സമിതി ബീച്ചിൽ കടൽ പ്രക്ഷുബ്ധമായത്. ഇതോടെ കടൽ തിര കടൽ ഭിത്തിയും കവിഞ്ഞ് പുറത്തേക്ക് ഒഴുകി. വെള്ളം ഒഴുകിയതോടെ മത്സ്യബന്ധന യാനങ്ങളും, മറ്റും വെള്ളത്തിലായി. കടപ്പുറത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് വള്ളങ്ങളും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാൽ വൻ നാശനഷ്ടം ഒഴിവായി. വരാഹം ഫിഷിംഗ് ഗ്രൂപ്പിന്റെ പുതിയ മണ്ണിൽ പുതഞ്ഞ് നാശനഷ്ടമുണ്ടായി. വീട്ടു മുറ്റം വരെ കടൽ വെള്ളം ഇരച്ചെത്തി.
രാത്രിയിൽ കടൽ ശാന്തമായതോടെ വെള്ളക്കെട്ട് ഭാഗികയായി ഒഴിഞ്ഞു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ കമ്പനിക്കടവ് കടലിൽ കടൽ ചുഴലി ഉണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികൾ കണ്ടിരുന്നു. ഇതിനു പിന്നാലെ ഉച്ചയോടെയാണ് പെരിഞ്ഞനത്ത് കടലേറ്റം ഉണ്ടായത്. സംഭവത്തെ തുടർന്ന് പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മാർഗ നിർദ്ദേശങ്ങൾ നൽകി. ബെന്നി ബെഹനാൻ എം.പി, ഇ.ടി. ടൈസൺ എം.എൽ.എ സ്ഥലത്തെത്തിയിരുന്നു. വേലിയേറ്റ സമയത്ത് വീണ്ടും കടലേറ്റമുണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശ വാസികൾ.