കൊടുങ്ങല്ലൂർ: വീടുതേടി പോളിംഗ് ബൂത്ത് എത്തിയപ്പോൾ ചൂണ്ടുവിരലിൽ മഷി പുരട്ടി അവർ കാലേകൂട്ടി വോട്ട് രേഖപ്പെടുത്തി. ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഭിന്നശേഷിക്കാരെയും 85 വയസ്സ് കഴിഞ്ഞവരെയും വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്ന നടപടിക്ക് തുടക്കമായി. പ്രിസൈഡിംഗ് ഓഫീസർ ഉൾപ്പടെയുള്ള ആറംഗ സംഘമാണ് വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്നത്. പോളിഗ് ബൂത്തിലേതിനു തുല്യമായ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാണ് വോട്ടിംഗ് നടത്തുക. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ 8 സ്ക്വാഡും, കയ്പമംഗലത്ത് 11 സ്ക്വാഡുമാണ് രംഗത്തുള്ളത്. നേരത്തെ അപേക്ഷ നൽകിയ അർഹരായവർക്കാണ് വീട്ടിൽ വെച്ച് വോട്ട് ചെയ്യാൻ അവസരം ലഭിക്കുന്നത്.