ശ്രീനാരായണപുരം: പ്രതിപക്ഷമി ല്ലാത്ത കേന്ദ്ര ഭരണമാണ് സംഘ പരിവാറിൻ്റെ ലക്ഷ്യമെന്ന് സി.lപിഎം നേതാവ് പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി ശ്രീനാരായണപുരത്ത് നടന്ന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വർഷക്കാലത്തെ മോദി ഭരണം രാജ്യത്ത് ജനാധിപത്യം ഇല്ലാതാക്കി. പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാരെ വേട്ടയാടുന്നതിലൂടെ അവരെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും നിന്നും വിലക്കുകയാണ് ലക്ഷ്യമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്നതിലൂടെ മതേതര ജനാധിപത്യ സംസ്ക്കാരം തകർക്കാനാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾ രണ്ടാം തരം പൗരന്മാരായാണ് പരിഗണിക്കപ്പെടുന്നത്.
ഹിന്ദുത്വത്തിൻ്റെ തീവ്രതയിൽ മാത്രമാണ് കോൺഗ്രസും ബിജെപിയും തമ്മിൽ വ്യത്യാസമുള്ളു. തെരഞ്ഞെടുപ്പ് പ്രചരണത്തിലൂടെ നരേന്ദ്ര മോദി പ്രതിപക്ഷത്തിനെതിരെ മതവികാരം ഉയർത്താൻ ശ്രമിക്കുകയാണെന്നും വർഗീയ ധ്രുവീകരണ ശ്രമത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും പ്രകാശ് കാരാട്ട് പറഞ്ഞു. എൽഡിഎഫ് എസ്എൻപുരം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.എൻ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, കെ.കെ. അഷറഫ്, യു.പി. ജോസഫ്, പി.കെ. ചന്ദ്രശേഖരൻ, പി.എം. അഹമ്മദ്, ടി.പി. രഘുനാഥ്, മുഹമ്മദ് ചാമക്കാല, കെ.വി. രാജേഷ്, എ.പി. ജയൻ എന്നിവർ സംസാരിച്ചു.