ചേർപ്പ്: കോടന്നൂർ കൊലപാതക കേസിലെ പ്രതികളെ പിടികൂടി. രണ്ട് കൊലക്കേസിലെ പ്രതി അടക്കം മൂന്ന് പേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങിണിശേരി ശിവപുരം ലക്ഷംവീട് കോളനിയിൽ കാരാട്ട് വീട്ടിൽ സുരേഷിന്റേയും ഓമനയുടേയും മകൻ മനു എന്ന മഹേഷ് (27) ആണ് കൊല്ലപ്പെട്ടത്. കോടന്നൂർ സ്വദേശികളായ കൊടപ്പുള്ളി വീട്ടിൽ മണികണ്ഠൻ (29), പ്രണവ് (25), മാരാത്ത് വീട്ടിൽ ആഷിക് (24) എന്നിവരെ ചേർപ്പ് സിഐ സി.വി.ലൈജുമോനും സംഘവും അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കോടന്നൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. വെങ്ങിണിശേരി ശിവപുരം സ്വദേശി മഹേഷിനെയാണ് മൂന്നു പ്രതികൾ ചേർന്ന് ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത്. വൈകീട്ട് ശിവപുരം കോളനിയിൽ മഹേഷ് പ്രതികളും തമ്മിൽ സംഘർഷമുണ്ടായി. മഹേഷ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മഹേഷ് ബൈക്കിൽ തിരിച്ച് വീട്ടിലേക്ക് വരുന്നവഴി കോടന്നൂരിൽ വെച്ച് ബൈക്ക് തടഞ്ഞുനിർത്തി പ്രതികൾ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ മഹേഷിനെ ആരും ആശുപത്രിയിൽ എത്തിച്ചില്ല. സംഭവത്തിനുശേഷം ഒളിവിൽ പോകാൻ ഉള്ള ശ്രമം നടത്തവേ ചേർപ്പിൽ നിന്നും പ്രതികളെ പിടകൂടുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ സി.വി. ലൈജു മോൻ പറഞ്ഞു.