തൃപ്രയാർ: തളിക്കുളത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു ബംഗാൾ സ്വദേശി മൊയ്ദുൾ ശെയ്ക്ക് (27) നെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ വാടാനപ്പള്ളി പഴയ ചിലങ്ക തിയേറ്ററിന് സമീപം താമസിക്കുന്ന തോപ്പിൽ വീട്ടിൽ ആഷിക് പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടു. രണ്ട് കിലോയിൽ അധികം കഞ്ചാവാണ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് തളിക്കുളം പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ നിന്ന് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. കഞ്ചാവ് കടത്തുവാൻ ഉപയോഗിച്ച ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രക്ഷപ്പെട്ട ഒന്നാം പ്രതി ആഷിക് തൃപ്രയാർ തളിക്കുളം വാടാനപ്പള്ളി എങ്ങണ്ടിയൂർ ഭാഗത്ത് യുവാക്കൾക്കിടയിൽ കഞ്ചാവ് വിപണനം നടത്തുന്ന മുഖ്യ കണ്ണിയാണ്. ഇയാളെ പിടികൂടുന്നതിനുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് അധികൃതർ പറഞ്ഞു