വാടാനപ്പള്ളി: കാടിറങ്ങി കൃഷി നാശം വരുത്തി വാടാനപ്പള്ളി മേഖലയിൽ വിലസിയിരുന്ന കാട്ടുപന്നിയെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ അധികൃതർ വെടിവെച്ചുകൊന്നു. കൃഷികൾ നശിപ്പിച്ച് വാടാനപ്പള്ളി പഞ്ചായത്തിലെ വിവിധ പ്രദേശത്തും ഇടശ്ശേരിയിലും കാട്ടുപന്നി വിലസുകയായിരുന്നു. വാടാനപ്പള്ളി പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് ജവഹർ റോഡ് പരിസരത്തെ പൊന്തക്കാടുകൾ താവളമാക്കിയ കാട്ടുപന്നി പകൽ സമയത്തും പുറത്തിറങ്ങി നടക്കുകയാണ്.
വീടുകളിലെ കൊള്ളി, വാഴ, അടക്കമുള്ള കൃഷികളാണ് ഇവ രാത്രിയിൽ തിന്ന് നശിപ്പിക്കുന്നത്. വിദ്യാർഥികളെയടക്കം ഉപദ്രവിക്കുമെന്നതിനാൽ രക്ഷിതാക്കളും സ്ത്രീകളും ഭയപാടിലായിരുന്നു. ഏതാനും മാസം മുമ്പ് നടുവിൽക്കര ഒമ്പതാം വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രവീന്ദ്രൻമാഷുടെ വീട്ടു പറമ്പിലെ കൃഷികൾ നശിപ്പിച്ചിരുന്നു. തള്ളയും കുഞ്ഞുങ്ങളുമടക്കമുള്ള കാട്ടുപന്നികളെ നാട്ടുകാർ രാത്രി കണ്ടിരുന്നു. കൃഷികൾ നശിപ്പിച്ചുള്ള കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ പരാതിയുമായി രംഗത്തിറങ്ങി. ഇതോടെയാണ് കാട്ടുപന്നിയെ കൊല്ലാനുള്ള നടപടി ബന്ധപ്പെട്ടവർ കൈകൊണ്ടത്. ഞായറാഴ്ച പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്യത്തിൽ അധികൃതർ എത്തുകയായിരുന്നു. ആശാൻ റോഡ് സ്വകാര്യ വ്യക്തിയുടെ പറമ്പിലും പൊന്തക്കാട്ടിലൂടെയും ഇവ ഓടി നടക്കുന്നത് കണ്ട് തക്കം നോക്കി ഇവയെ വെടിവെച്ചു കൊല്ലുകയായിരുന്നു. കിഴങ്ങ് അടക്കമുള്ള ഭക്ഷ്യ വസ്തുക്കൾ കഴിച്ച് കാട്ടുപന്നി നല്ല തടിയും ആരോഗ്യവാനായിരുന്നുവെന്ന് സെക്രട്ടറി പറഞ്ഞു. ഫോറസ്റ്റ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കുഴിച്ചുമൂടി. പന്നിയെ കൊന്നതിൽ കർഷകരും പ്രദേശവാസികളും സന്തോഷവൻമാരാണ്.