അന്തിക്കാട്: സ്വകാര്യ വ്യക്തികൾ പരമ്പരാഗത നീർച്ചാലുകൾ അടയ്ക്കുകയും ബദലായി ചെറിയ രീതിയിലുള്ള വ്യാസം കുറഞ്ഞ ഓവുകൾ സ്ഥാപിക്കുകയും ചെയ്തതോടെ കനത്ത മഴയിൽ അന്തിക്കാട് – കാഞ്ഞാണി റൂട്ടിലെ പ്രധാന പാത വെള്ളത്തിലായി. അന്തിക്കാട് കെ.കെ.മേനോൻ ഷെഡിനും പേരാൻ മാർക്കറ്റിനും ഇടയിലുള്ള റോഡിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇതുവഴി കടന്നുപോകുന്ന ഇരുചക്ര വാഹന യാത്രക്കാരും സൈക്കിൾ യാത്രക്കാരും കാൽനടയാത്രക്കാരും വെള്ളക്കെട്ട് മൂലം ദുരിതത്തിലായി. റോഡിൻ്റെ ഒരു വശത്ത് വെള്ളം കെട്ടിനിൽക്കുന്ന പാടവും മറുവശത്ത് ചെറിയ കാനയും ഉള്ളതിനാൽ വളരെ ശ്രദ്ധിച്ചുവേണം ഇതിലൂടെ യാത്ര ചെയ്യാൻ. രണ്ടു വാഹനങ്ങൾ ഒരുമിച്ചു വരികയും ഇരു ചക്ര വാഹന യാത്രക്കാരൻ സൈഡിൽ അകപ്പെടുകയും ചെയ്താൽ അപകടം ഉറപ്പാണ്. പരമ്പരാഗതമായി വെള്ളം ഒഴുകിപ്പോയിരുന്ന തോട് സ്വകാര്യ വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്തതാണ് ഈ വെള്ളകെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലത്ത് മുൻകാലങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് പതിവുള്ളതല്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിൻ്റെ കിഴക്കുഭാഗത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് പ്രധാന റോഡിലെത്താനുള്ള ഇടവഴിയിൽ അരയ്ക്ക് മേലെ വെള്ളമുയർന്നു. അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് വെള്ളം ഒഴുകിപ്പോയിരുന്ന പരമ്പരാഗത ജലസേചന മാർഗങ്ങൾ തിരിച്ചുപിടിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
previous post
next post