കാഞ്ഞാണി: ചാഴൂർ, താന്ന്യം, അരിമ്പൂർ, അന്തിക്കാട്, മണലൂർ പഞ്ചായത്തുകളിൽ ആഴ്ചകളായി നില നിൽക്കുന്ന വെള്ളക്കെട്ടിന് പ്രധാന കാരണമായ കാഞ്ഞാണി കാഞ്ഞാം കോൾ ബണ്ടിലെ സ്ലൂയിസിൻ്റെ താഴ്ഭാഗത്ത് അനധികൃതമായി സമൂഹിക വിരുദ്ധർ സ്ഥാപിച്ചിട്ടുള്ള രണ്ട് പാത്തികൾ ജനപ്രതിനിധികൾ ഇടപെട്ട് പൊളിച്ചമാറ്റി. സ്ലൂയിസിന്റെ അടിയിൽ നാല് പാത്തി കളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ രണ്ട് പാത്തികൾ നീക്കം ചെയ്യുകയും ബാക്കിയുള്ള രണ്ടണ്ണം സ്ലൂയിസിന്റെ അടിയിൽ ആപ്പുവെച്ച് ആർക്കും ഊരിയെടുക്കാൻ കഴിയാത്ത വിധം സ്ഥാപിച്ച നിലയിലാണ് കണ്ടെത്തിയത്.
മുകൾ പരപ്പിലെ രണ്ട് പാത്തികൾ അധികൃതരുടെ തെറ്റിദ്ധരിപ്പിച്ച് അഴിച്ചുമാറ്റുകയും താഴെയുള്ള രണ്ട് എണ്ണം നിലനിറുത്തുകയും ചെയ്തതോടെയാണ് 5 പഞ്ചായത്തുകളിൽ വെള്ളകെട്ട് ഉണ്ടായത്. പല വീടുകളിലും വെള്ളം കയറാൻ കാരണമായതും ഈ അനധികൃത പാത്തികളായിരുന്നു. മഴ നിലച്ചിട്ടും മനക്കൊടി – പുള്ള് റോഡിലേത് ഉൾപ്പടെയുള്ള വെള്ളക്കെട്ട് മാറാത്ത സാഹചര്യം ഉണ്ടായതോടെയാണ് തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീനാനന്ദൻ, അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്. സുജിത്ത്, കെഎൽഡിസി ഉദ്യോഗസ്ഥന്മാർ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന സംഘം കാഞ്ഞാം കോൾ സ്ലൂയിസിന്റെ അടിയിൽ പരിശോധന നടത്തിയപ്പോഴാണ് സാമൂഹിക വിരുദ്ധർ സ്ഥാപിച്ച പാളികൾ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാവിലെ 10ന് ആരംഭിച്ച ശ്രമത്തിനൊടുവിൽ പന്ത്രണ്ടരയോടെയാണ് രഹസ്യ പാളികൾ നീക്കം ചെയ്തത്. ഇതോടെ അഞ്ച് പഞ്ചായത്തുകളിലെയും വെള്ളക്കെട്ടിന് പരിഹാരമാകും.