കൊടുങ്ങല്ലൂർ: വയനാട്ടിലെ ഉരുള്‍പൊട്ടലിനെ തുടർന്നുണ്ടായ ദുരന്തത്തിന്‍റെ വ്യാപ്തി ആകാശ കാഴ്ച്ചയിലൂടെ മാത്രമേ മുഴുവനായി കാണാന്‍ കഴിയുകയുള്ളു. എന്നാൽ പതിനാറടി നീളത്തിലും നാലടി വീതിയിലും ഡാവിഞ്ചി സുരേഷ് നിര്‍മ്മിച്ച “ഉരുള്‍പൊട്ടല്‍ രേഖാ ശില്‍പം” ഒറ്റ നോട്ടത്തില്‍ ദുരന്തത്തിൻ്റെ വ്യാപ്തി കണ്ടു മനസിലാക്കാന്‍ കഴിയും രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.
വെള്ളരിപ്പാറയിൽ നിന്ന് തുടങ്ങി പുഞ്ചിരിമട്ടവും മുണ്ടകൈ പ്രദേശവും കടന്നു വെള്ളാർമല സ്‌കൂളും പിന്നിട്ടു ചൂരൽമല വരെ നീണ്ടു കിടക്കുന്ന 7കിലോമീറ്റർ ദൂരമുള്ള പ്രദേശത്തിന്റെ പ്രധാന ഭാഗം മാത്രമാണ് മിനിയേച്ചറിൽ ഉള്ളത്. ദുരിതാശ്വാസനിധിയിലെയ്ക്ക് വേണ്ടിയുള്ള ധനസമാഹരണമാണ് മിനിയേച്ചറിന് പിറകിലുള്ള ലക്ഷ്യമെന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു. അഞ്ചു ദിവസം നീണ്ട പരിശ്രമത്തിലൂടെയാണ് മിനിയേച്ചര്‍ നിര്‍മ്മിച്ചത്. സ്ക്വയര്‍ പൈപ്പ്, പ്ലൈവുഡ്, ഫോറെക്സ് ഷീറ്റ്, പോളിഫോം, യുഫോം ഫൈബര്‍, അലങ്കാരചെടികള്‍ ചെറിയ കല്ലുകള്‍, കളിക്കോപ്പുകള്‍ എന്നിവയാണ് മിനിയേച്ചറിനായി ഉപയോഗിച്ചത്.