കൊടുങ്ങല്ലൂർ: നിരോധിത മത്സ്യബന്ധന രീതിയായ കരവലിയെ ചൊല്ലി കടലിൽ സംഘർഷ സാധ്യതയെന്ന് ഇൻ്റലിജൻ്റ്സ് റിപ്പോർട്ട്. കടലിൻ്റെ അടിത്തട്ട് പോലും അരിച്ചെടുക്കുന്ന പെലാജിക് വല ഉപയോഗിച്ചുള്ള നിരോധിത മത്സ്യബന്ധനമാണ് കരവലി. ഒരേ സമയം രണ്ട് ബോട്ടുകൾ ചേർന്ന് കടലിൽ വലവിരിച്ച് മത്സ്യ ബന്ധനം നടത്തുന്ന രീതി നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്.
എന്നാൽ നിരോധനം ലംഘിച്ച് കടലിൽ വ്യാപകമായി കരവലി നടന്നു വരുന്നുണ്ട്. ഇതിനെതിരെ പരമ്പരാഗത മത്സ്യതൊഴിലാളികൾ സംഘടിതമായി രംഗത്ത് വന്ന സാഹചര്യത്തിൽ കടലിൽ ഏറ്റുമുട്ടലിന് സാധ്യതയുണ്ടെന്നാണ് ഇൻ്റലിജൻ്റ്സ് മുന്നറിയിപ്പ് നൽകുന്നത്. മുൻ കാലങ്ങളിലും കരവലിക്കെതിരെ ഒറ്റപ്പെട്ട എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കുറി പ്രതിഷേധത്തിന് തീവ്രത ഏറിയിട്ടുണ്ട്. ഫിഷറീസും, തീരദേശ പൊലീസും കരവലിക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും അനധികൃത മത്സ്യബന്ധനം തുടരുകയാണ്. കരവലി തടയണമെന്നാവശ്യപ്പെട്ട് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ സംഘടന പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ്. ആദ്യ ഘട്ടമായി അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെ സംസ്ഥാനത്ത് വിവിധ സമരപരിപാടികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. സമരത്തോടൊപ്പം കടലിൽ കരവലി തടഞ്ഞുന്നത് തടയാൻ തൊഴിലാളികൾ നേരിട്ടിറങ്ങുമെന്ന് സൂചനയുണ്ട്. മുൻപ് കരവലിയെ ചൊല്ലി കടലിൽ സംഘർഷം ഉണ്ടായിട്ടുണ്ട്. വീണ്ടും അത്തരമൊരു സാഹചര്യം ഉടലെടുത്താൽ ഗുരുതരമായ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ഇൻ്റലിജൻ്റ്സ് മുന്നറിയിപ്പു നൽകുന്നുണ്ട്.