അന്തിക്കാട്: എസ്എച്ച്ഒ ഇല്ലാതെ മാസങ്ങൾ പിന്നിട്ട അന്തിക്കാട് പോലീസ് സ്റ്റേഷനിൽ എസ്ഐയേയും കൂടി സ്ഥലം മാറ്റിയതോടെ അന്തിക്കാട് പോലീസ് സ്റ്റേഷൻ്റെ പ്രവർത്തനം താളം തെറ്റുന്നു. കഴിഞ്ഞ ദിവസമാണ് എസ് ഐയെ സ്ഥലം മാറ്റിയത്. പ്രാദേശിക ക്ലബ്ബിന്റെ ഓണാഘോഷത്തിന് ശിങ്കാരിമേളത്തിന് അനുമതി നൽകിയില്ലെന്ന കാരണമാണ് സ്ഥലം മാറ്റത്തിന് പിന്നിലെന്നാണ് ആരോപണം. രണ്ട് മാസം മുൻപ് എസ്.ഐ ആയി ചാർജെടുത്ത വി.പി. അരിസ്റ്റോട്ടിലിനെ ആണ് സ്ഥലം മാറ്റിയത്.
ലഹരി ഗുണ്ടാ സംഘങ്ങൾക്ക് എതിരെ ശക്തമായി നടപടിയെടുത്തതാണ് മുൻ എസ്എച്ച്ഒ യെ സ്ഥലം മാറ്റിയതിനു പിന്നിലെന്നും ഇതിനു പിന്നിൽ ഭരണപക്ഷത്തെ ഒരു വിഭാഗം പ്രവർത്തിച്ചതായുമാണ് ആരോപണം ഉയർന്നിരിക്കുന്നത്. ജില്ലയിലെ ഏറ്റവും വിസ്തൃതിയുള്ള അന്തിക്കാട് പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ഇല്ലാത്തതിനെ തുടർന്ന് പുതിയ ഒരാളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡൻ്റ് എം.വി. അരുൺ മുഖ്യമന്ത്രിക്കും, ഡിജിപിക്കും, തൃശ്ശൂർ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. നിലവിൽ എസ് എച്ച്ഒ സ്റ്റേഷനിൽ ഇല്ല. ഇപ്പോൾ എസ്ഐക്കും സ്ഥലംമാറ്റം നൽകിയതോടെ അന്തിക്കാട് സ്റ്റേഷനിൽ ആളില്ലാത്ത പ്രതിസന്ധി രൂക്ഷമായി. പോലീസുകാരുടെ പട്രോളിങ്ങും മറ്റു പരിശോധനകളും തുടങ്ങിയ തിരക്കേറിയ ഓണക്കാലത്ത് എസ്ഐക്കു കൂടി സ്ഥലംമാറ്റം നൽകിയതിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. പകുതി ജീവനക്കാർ മാത്രമാണ് അഞ്ച് പഞ്ചായത്തുകൾ പരിധിയുള്ള അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഇപ്പോൾ ഉള്ളത്. ഇത് കൊണ്ട് തന്നെ ജീവനക്കാരുടെ ജോലിഭാരവും കൂടുതലാണ്.