കൊടുങ്ങല്ലൂർ: ദേശീയപാത 66 ൻ്റെ നിർമ്മാണത്തിൻ്റെ ഭാഗമായി കരാർ കമ്പനിക്കാരായ ശിവാലയ ഗ്രൂപ്പ് റോഡിലെ കുഴിയടക്കാൻ ക്വാറിവേസ്റ്റ് ഉപയോഗിക്കുന്നതുമൂലം ഇതു വഴിയുള്ള യാത്ര ദുഷ്ക്കരമായിരിക്കുകയാണ്. ചന്തപ്പുര പ്രദേശത്ത് ഇക്കഴിഞ്ഞ ദിവസം ക്വാറി വേസ്റ്റ് ഉപയോഗിച്ച് കുഴി നികത്തിയിരുന്നു. മഴ പെയ്തതോടെ റോഡ് മുഴുവൻ ചളി നിറഞ്ഞ നിലയിലാണ്. ഇരുചക്രവാഹനയാത്രക്കാരും, കാൽനടയാത്രികരും വഴുതി വീഴുമെന്ന ഭീതിയോടെയാണ് ഇതുവഴി കടന്നു പോകുന്നത്. മഴയില്ലാത്ത സമയത്ത് ക്വാറി വേസ്റ്റിലെ പൊടി മൂലം യാത്രക്കാരും പരിസരത്തെ കച്ചവടക്കാരും ബുദ്ധിമുട്ടിലാകുകയും ചെയ്യും. ഈ പ്രദേശത്തെ പല സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശ്വാസകോശ രോഗങ്ങൾ ബാധിച്ചിട്ടുണ്ട്. നാട്ടുകാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വില കൽപ്പിക്കാത്ത കരാർ കമ്പനിയുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
റോഡ് നിർമ്മാണ സമയത്ത് സുഗമമായ ഗതാഗത സൗകര്യം ഒരുക്കണമെന്ന നിബന്ധന പാലിക്കാതെയാണ് കരാർ കമ്പനി മുന്നോട്ട് പോകുന്നത്.റോഡിലെ കുഴികൾ റീ ടാർ ചെയ്യണമെന്ന് നഗരസഭ അധികൃതർ ഉൾപ്പടെ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. നാട്ടുകാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വില കൽപ്പിക്കാത്ത കരാർ കമ്പനിയുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.