ചേർപ്പ്: ഫോട്ടോ ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങളിൽ കുറുവാസംഘാംഗം എന്ന് പ്രചരിപ്പിക്കുന്നതിനെതിരേ മരംമുറിത്തൊഴിലാളിയായ യുവാവ് രംഗത്ത്. ഇരിങ്ങാലക്കുടയിൽ വാടകയ്ക്ക് താമസിക്കുന്ന കാട്ടൂർ കൊല്ലയിൽ വിനോദ് (44) നിയമനടപടിക്കൊരുങ്ങുകയാണ്. ജോലിയുടെ ഭാഗമായി ഒക്ടോബർ 18-ന് ആറാട്ടുപുഴ തേവർ റോഡിൽ എത്തിയപ്പോഴാണ് ദുരനുഭവങ്ങളുടെ തുടക്കം. ജനാർദനൻ എന്നയാളുടെ വീടിന്റെ പരിസരത്ത് മുറിച്ചിട്ട മരക്കൊമ്പുകൾ വിനോദ് വാങ്ങിയിരുന്നു. ഒരു ടെമ്പോയ്ക്കുള്ള മരം ഇല്ലാത്തതിനാൽ സമീപത്തെ മറ്റൊരു വീട്ടിലെ മരക്കൊമ്പുകൾകൂടി മുറിച്ച് വാങ്ങാനുള്ള ശ്രമം നടത്തി. ഇതിന്റെ ഭാഗമായി സമീപത്തെ കടയിൽ ഈ വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു. നാട്ടുകാരൻ വഴി അറിഞ്ഞ പ്രദേശത്തെ മോഷണശല്യത്തെക്കുറിച്ചും വിനോദ് കടയിൽ തിരക്കി. ഇത് നാട്ടുകാരിൽ സംശയമുണ്ടാക്കി. ഇദ്ദേഹത്തിന്റെ ചിത്രം മൊബൈലിൽ പകർത്തിയ ആരോ വാട്സ് ആപ്പ് മുഖേന സന്ദേശം പ്രചരിപ്പിച്ചു.
മൂന്നുപേരുടെ ശബ്ദസന്ദേശവും വിനോദിന്റെ ചിത്രം കൂടാതെ മറ്റൊരു വ്യക്തിയുടെ ചിത്രവും ഉൾപ്പെടുത്തി ഈയിടെയാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിച്ചത്. മൂന്ന് ശബ്ദസന്ദേശങ്ങളിൽ ഒരാളുടെ സന്ദേശത്തിലാണ് ഇവർ കുറുവാസംഘം ആണെന്ന് പറയുന്നത്. ചേർപ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തിലെ ഒരാൾ കാട്ടൂർ സ്വദേശിയാണെന്ന് വ്യക്തമായത്. വിനോദിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയതായി എസ്.ഐ. പറഞ്ഞു. വിനോദും സഹോദരനും സുഹൃത്തുക്കളും ചേർപ്പ് പഞ്ചായത്തംഗവും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് വിനോദിന്റെ തീരുമാനം.