തൃശൂർ: ജില്ലയിലെ നാട്ടിക നിയോജക മണ്ഡലത്തിലെ വലപ്പാട് കോതകുളത്തും കൈപ്പമംഗലം മണ്ഡലത്തിലെ കൈപ്പമംഗലത്തും മിനി ഫിഷിംങ് ഹാർബർ നിർമ്മാണം സംബന്ധിച്ചുള്ള സർക്കാർ ഉന്നതതല യോഗം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് വെച്ച് ചേർന്നു.
നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ, കൈപ്പമംഗലം എംഎൽഎ, ഇ.ടി. ടൈസൺ മാസ്റ്റർ, സംസ്ഥന തലത്തിലുള്ള ഫിഷറീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
കൈപ്പമംഗലത്ത് മിനി ഫിഷിംങ് ഹാർബർ നിർമ്മാണത്തിനായുള്ള അന്വേഷണ ഗവേഷണ പ്രവർത്തനങ്ങൾക്കായി 2013 ൽ 62 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. തുടർന്ന് ഇൻവസ്റ്റിഗേഷൻ പ്രവൃത്തികളുടെ ഭാഗമായി
പെർമനൻ്റ് പോയിൻ്റുകൾ, ടോപ്പോഗ്രാഫിക് സർവ്വെ സൗണ്ടിങ്ങ് എന്നിവ പൂർത്തീകരിച്ചു.
2022 ൽ സി സി മുകുന്ദൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാന ബഡ്ജറ്റിൽ വലപ്പാട് കോതകുളത്ത് മിനി ഫിഷിംങ് ഹാർബർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 68 ലക്ഷം ഉൾപ്പെടുത്തുകയും 27.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്ത തുടർ നടപടികൾ നടന്ന് കൊണ്ടിരിക്കുകയാണ്.
നിലവിൽ ചേറ്റുവ ഹാർബർ മാത്രമാണുള്ളത്. കഴിഞ്ഞ മാസങ്ങളിലായി ഫിഷറീസ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവർ ഇരു സ്ഥലങ്ങളും സന്ദർശിച്ചിരുന്നു. ഇരു പ്രദേശവും തമ്മിൽ 9 കിലോമീറ്റർ ദൂരമുള്ളത് കൊണ്ട് രണ്ട് പ്രദേശത്തും ഫിഷിംങ് ഹാർബർ നിർമ്മാണത്തിന് ഉന്നതതലയോഗത്തിൽ തീരുമാനം ഉണ്ടായി. നിലവിലെ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിച്ച് സർക്കാരിലേക്ക് നൽകാൻ ഫിഷറീസ് വകുപ്പ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.