ഏങ്ങണ്ടിയൂർ: പഞ്ചായത്തിലെ കിഴക്കൻ മേഖലയിലെ ഉപ്പുവെള്ള ഭീഷണിക്ക് താൽക്കാലിക പരിഹാരമായി. ബണ്ടിന്റെ കരഭാഗം മണ്ണിട്ടുയർത്തി തടയണകൾ നിർമിച്ചു. ഒമ്പതാം വാർഡിൽ ഉപ്പുവെള്ളം തടഞ്ഞു നിർത്താൻ കെട്ടിയ അണ്ടാരത്തോട് ബണ്ടിന്റെ തകർന്ന ഭാഗങ്ങളിലൂടെ ഉപ്പുവെള്ളം കരയിലേക്ക് കയറി ഈ മേഖലയിൽ കൃഷി നശിച്ചിരുന്നു. കാലങ്ങളായി നാട്ടിലെ കൃഷിയിടങ്ങളെയും കുടിവെള്ള സ്രോതസ്സുകളെയും ഇത് ബാധിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ എൻ.കെ. അക്ബർ എം.എൽ.എയുമായി ബന്ധപ്പെട്ട് പുതിയ ബണ്ടും ചീപ്പുകളും കെട്ടാൻ പദ്ധതി തയാറാക്കുകയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഇറിഗേഷൻ വകുപ്പിന് പദ്ധതി കൈമാറുകയും ചെയ്തു. ഇറിഗേഷൻ വകുപ്പ് ഏറ്റെടുത്ത ഒന്നരക്കോടി രൂപയുടെ പ്രോജക്ട് നടപടി വൈകിയതോടെയാണ് താൽക്കാലികമായി പഞ്ചായത്ത് ഇതിനുള്ള പരിഹാരം കണ്ടെത്തിയത്.
മൂന്നര ലക്ഷത്തോളം രൂപയോളം ചെലവഴിച്ച് ബണ്ടിന്റെ കരഭാഗം മണ്ണിട്ടുയർത്തി താൽക്കാലിക തടയണകൾ ഉണ്ടാക്കാൻ പഞ്ചായത്ത് ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു.വൃശ്ചിക വേലിയേറ്റം എന്ന പ്രതിഭാസം വരുന്നതിനു മുമ്പ് തന്നെ ഇതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തുന്നതിന് പഞ്ചായത്ത് തീരുമാനിച്ചു. തൽക്കാലം പഞ്ചായത്ത് ഫണ്ടിൽ നിന്നാണ് തുക ചെലവഴിച്ച് നടപ്പാക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ് പറഞ്ഞു. അണ്ടാരത്തോട് ബണ്ട് ബലപ്പെടുത്തുന്ന സർക്കാർ അംഗീകൃത ഒന്നരക്കോടി രൂപയുടെ പ്രവൃത്തി ടെൻഡർ നടപടികൾ പൂർത്തീകരിക്കുന്ന മുറക്ക് അഡീഷനൽ വർക്കുകൾ ഇറിഗേഷൻ വകുപ്പ് നടത്തുമെന്നാണ് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ. മാത്രമല്ല പടന്ന ഉൾപ്പെടെ മറ്റു ചീപ്പുകൾക്ക് ഫൈബർ ഇൻഫോഴ്സ്മെന്റ് ഷട്ടർ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും നടപ്പുവർഷം പഞ്ചായത്ത് പരിഗണനയിലാണ്.