അന്തിക്കാട്: കോൾപ്പാട ശേഖരത്തിലെ 1080 ഏക്കർ കൃഷിയിലെ വിളവെടുപ്പ് ആരംഭിച്ചു. 500 ഏക്കറിലെ വിളവെടുപ്പ് ഇതിനകം നടന്നു. മുൻകാലങ്ങളിൽ മഴയിൽ മുങ്ങാറുള്ള വിളവെടുപ്പാണ് ഇക്കുറി കർഷകർക്ക് ആഹ്ലാദവും ആശ്വാസവും നൽകിക്കൊണ്ട് നിശ്ചിത സമയത്തിനുള്ളിൽ തന്നെ നടക്കുന്നത്. കഴിഞ്ഞതവണ അന്തിക്കാട് പാടശേഖരത്തെ സോൺ രണ്ടിൽ ഉൾപ്പെടുത്തിയതിനാൽ കൃഷി വൈകുകയും അത് കൃഷിയിറക്കിനെയും തുടർന്ന് വിളവിനെയും ബാധിച്ചിരുന്നു. നിലവിൽ അന്തിക്കാട് പാടശേഖരം സോൺ ഒന്നിൽ ഉൾപ്പെട്ടതോടെ കൃഷിയിറക്കുന്നതിനും വിളവെടുപ്പിനും കുതിപ്പേകാൻ സഹായകമായി. കർഷകരെല്ലാം ആഹ്ലാദത്തിലാണ്. ഫാം റോഡുകളും അനുബന്ധ ബണ്ടുകളുമെല്ലാം സഞ്ചാരയോഗ്യമായതോടെ കോൽ പാടത്തേക്ക് വാഹനങ്ങൾ നെല്ല് കയറ്റാൻ നേരിട്ടെത്തുന്നതും പതിവായി കഴിഞ്ഞു. പെട്ടിയും പറയും നീക്കം ചെയ്ത് എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സബ്‌മേഴ്സബിൾ പമ്പ് സെറ്റുകളുടെ വിന്യാസം കൃഷിയുടെ വേഗപ്പോക്കിന് കാരണമായി. റീബിൽഡ് കേരളയുടെ ഭാഗമായി ഫാം റോഡുകളും ബണ്ടുകളും ബലപ്പെടുത്തിയതും പുതിയ കർഷകർഷകരെ കൃഷിയിലേക്ക് ആകർഷിക്കാൻ കാരണമായി. 100 ഏക്കറിന് ഒരു സബ്മേഴ്സബിൾ പമ്പ് എന്നതാണ് കണക്ക്. അതിനനുസരിച്ചുള്ള പമ്പ് സെറ്റുകൾ അന്തിക്കാട് പാട ശേഖരത്തിന് ഇപ്പോഴും ലഭ്യമായിട്ടില്ലെങ്കിലും നിലവിലുള്ള സെറ്റുകൾ ഉപയോഗിച്ച് വലിയ രീതിയിലുള്ള മാറ്റങ്ങൾ അന്തിക്കാട് കോൾ പാടശേഖരത്തിൽ പ്രകടമാണെന്ന് കർഷകർ പറയുന്നു.പാടശേഖര സമിതിയുടെ ഇടപെടലും ഗുണകരമായെന്നും കർഷകർ പറയുന്നു.